75ാം റിപ്പബ്ലിക് ദിനാഘോഘോഷ നിറവിൽ ഭാരതം ; പരേഡിൽ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകൾ

75ാം റിപ്പബ്ലിക് ദിനാഘോഘോഷ നിറവിൽ ഭാരതം ; പരേഡിൽ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകൾ

January 26, 2024 0 By Editor

ന്യൂഡൽഹി: 75ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന തായിരിക്കും പരേഡ്. 90 മിനിറ്റ് ദൈർഘ്യമുള്ള പരേഡിൽ തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, സൈനികവാഹനങ്ങള്‍ തുടങ്ങിയവ പ്രദർശിപ്പിക്കും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ പത്മ – സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു.

റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്.  പരേഡിൽ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തും. കരസേനാ ഓഫിസർമാരായ ദമ്പതികൾ പങ്കെടുക്കുന്നുവെന്ന സവിശേഷതയും ഇത്തവണത്തെ പരേഡിനുണ്ട്. മദ്രാസ് റെജിമെന്റ് സംഘത്തെ നയിച്ച് തമിഴ്നാട് സ്വദേശി മേജർ ജെറി ബ്ലെയ്സും കര, നാവിക, വ്യോമ സേനകളിലെ സംയുക്ത വനിതാ സംഘത്തിൽ അംഗമായി ഭാര്യയും മൈസൂരു സ്വദേശിയുമായ ക്യാപ്റ്റൻ സി.ടി.സുപ്രീതയുമാണ് പരേഡിൽ പങ്കെടുക്കുന്നത്. എൻസിസി കെഡറ്റുകളായി ഇരുവരും മുൻപും പരേഡിൽ പങ്കെടുത്തിട്ടുണ്ട്.

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ 100 വനിതകൾ ചേർന്നൊരുക്കുന്ന ശംഖുനാദത്തോടെയാണ് പരേഡ് ആരംഭിക്കുക. കരസേനാ മേജർ സൗമ്യ ശുക്ല ദേശീയപതാക ഉയർത്തും. കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള വനിതാ ഓഫിസർമാരുടെ സംഘം ആദ്യമായി ഒന്നിച്ച് പരേഡിൽ മാർച്ച് ചെയ്യും. ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി പരേഡിൽ അണിനിരക്കും. പുരുഷൻമാരും വനിതകളും ഉൾപ്പെട്ടതായിരിക്കും ബിഎസ്എഫ് സംഘം. ഡൽഹി പൊലീസ് സംഘത്തെ മലയാളിയും നോർത്ത് ഡൽഹി ഡപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ.സുഗതൻ നയിക്കും.

സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തും. 6 വയസ്സുകാരനടക്കം പ്രധാനമന്ത്രിയുടെ ബാൽ പുരസ്കാരം നേടിയ 18 പേർ പരേഡിൽ പങ്കെടുക്കും. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണുള്ളത്. ശ്രീരാമനുമായി ബന്ധപ്പെട്ട ഫ്ലോട്ട് ആണ് യുപി അവതരിപ്പിക്കുന്നത്. ഏറ്റവുമൊടുവിൽ നടക്കുന്ന വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുക്കും. വിമാന പൈലറ്റുമാരിൽ 15 പേർ വനിതകളാണ്.

തിരുവനന്തപുരത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാവിലെ 8.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. മുൻ വർഷങ്ങളിലേതു പോലെ വ്യോമസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും.