സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞു; ഇടക്കാല സംരക്ഷണം നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. രണ്ടാഴ്ചത്തേക്കാണ് സംരക്ഷണം. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യേപക്ഷയില്‍, പരാതി നല്‍കിയ നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സംഭവം നടന്നതായി പറയുന്നത് എട്ടു വര്‍ഷം മുന്‍പാണെന്ന് സിദ്ദിഖിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. പരാതി നല്‍കാന്‍ താമസം വന്നത് എന്തുകൊണ്ടാണ് കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ നടിയും സര്‍ക്കാരും സത്യവാങ്മൂലം നല്‍കണം. സിദ്ദിഖിന്റെ ഹര്‍ജിയില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.

മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. സിദ്ദിഖ് സിനിമാ രംഗത്തെ പ്രമുഖന്‍ ആണെന്നും താരങ്ങളുടെ സംഘടനയില്‍ നേതൃസ്ഥാനത്തുള്ളയാളാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും.

Related Articles
Next Story