സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരി പീഡിപ്പിച്ചു: പ്രതി പട്ടികയില്‍ അമ്മയും

May 13, 2018 0 By Editor

തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെ പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി. കുട്ടികള്‍ക്കെതിരെ പീഡനം തടയുന്ന പോക്‌സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) എടപ്പാളിലെ തിയറ്ററിനുള്ളില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിക്കുമ്പോള്‍ ഇവരും ഒപ്പമുണ്ടായിരുന്നു. അതേസമയം, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ മഞ്ചേരിയിലെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൊയ്തീന്‍കുട്ടിയെ ഇന്ന് പൊന്നാനി കോടതിയില്‍ ഹാജരാക്കും. ഇയാളെ സംഭവം നടന്ന എടപ്പാളിലെ തിയറ്ററിലെത്തിച്ച് ഇന്നുതന്നെ തെളിവെടുക്കുകയും ചെയ്യും.

അതിനിടെ പീഡനത്തിനെതിരെ വിഡിയോ സഹിതം പരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്ന പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണുയരുന്നത്. കേസുമായി ബന്ധപ്പെട്ടു പാലിക്കേണ്ട ചട്ടങ്ങളും മാര്‍ഗരേഖയും കാറ്റില്‍പ്പറത്തിയായിരുന്നു പൊലീസിന്റെ നീക്കം. തെളിവു സഹിതം പരാതി നല്‍കിയിട്ടും കേസെടുത്തില്ല. പ്രതിയെ കണ്ടെത്താന്‍ യാതൊന്നും ചെയ്തില്ല. സ്ത്രീയെയും കുട്ടിയെയും അന്വേഷിച്ചു കണ്ടെത്താനും തയാറായില്ല. ബാലപീഡനങ്ങള്‍ പരാതിയായി ലഭിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗരേഖകളും അവഗണിച്ചു. വിവരമറിഞ്ഞ് 15 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാന്‍ വൈകിയതിന് ചങ്ങരംകുളം എസ്‌ഐ കെ.ജി.ബേബിയെ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

പീഡനത്തിന് ഒത്താശ ചെയ്ത സ്ത്രീക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷനും ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നു സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ വ്യക്തമാക്കി. പോക്‌സോ കേസായതിനാല്‍ വനിതാ കമ്മിഷന് ഇതില്‍ ഇടപെടാനാകില്ലെന്നും ജോസഫൈന്‍ അറിയിച്ചു. സംഭവം പുറത്തുവിട്ട എടപ്പാളിലെ തിയറ്റര്‍ ഉടമയുമായി കൂടിക്കാഴ്ച നടത്തിയ വനിതാ കമ്മിഷന്‍ അധ്യക്ഷ, മാതൃകാപരമായ നടപടിക്ക് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതായും അവര്‍ ആരോപിച്ചു.

കഴിഞ്ഞ ഏപ്രില്‍ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറില്‍ എത്തുകയുമായിരുന്നു. മുതിര്‍ന്ന സ്ത്രീക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ചൈല്‍ഡ്ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു.

26നു തന്നെ, കേസെടുക്കണമെന്ന ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്ലൈന്‍ പൊലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് ഇന്നലെയാണ് കേസ് റജിസ്റ്റര്‍ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയല്‍ (പോക്സോ) നിയമം അനുസരിച്ചാണ് കേസ്.

മുന്‍കൂര്‍ജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീന്‍കുട്ടി അറസ്റ്റിലായത്. പ്രതി വിദേശത്തേക്കു കടക്കാന്‍ പദ്ധതിയിട്ടിരുന്നതായി പിടികൂടിയ പാലക്കാട് പൊലീസ് പറഞ്ഞു. രാത്രി കുറ്റിപ്പുറം സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തു. പിന്നീട് പൊന്നാനി സ്റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസും ബിജെപിയും മാര്‍ച്ച് നടത്തി.