കര്‍ണ്ണാടകയുടെ ഇരുപത്തി മൂന്നാമത് മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

കര്‍ണ്ണാടകയുടെ ഇരുപത്തി മൂന്നാമത് മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

May 17, 2018 0 By Editor

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ കര്‍ണ്ണാടകയുടെ ഇരുപത്തി മൂന്നാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ
സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. നേരത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുന്‍പും വന്ന ശേഷവും മെയ് 17ന് ബെംഗളൂരു നഗരത്തിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച് ഒരു ലക്ഷം പേരെ സാക്ഷി നിര്‍ത്തി താന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നായിരുന്നു യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നത്.

യെദിയൂരപ്പ മാത്രമാണ് ഇന്ന് അധികാരമേറ്റത്. 104 എം.എല്‍.എമാരുടെ പിന്തുണയോടെ മാത്രമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവായ യെദിയൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ക്കൊടുവിലാണ് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല.