തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തിൻറെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തിൻറെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ

July 6, 2020 0 By Editor

തിരുവനന്തപുരം: തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷ്. ഇവര്‍ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍സ് മാനേജറാണ്. സംഭവം പുറത്തായതോടെ ഇവര്‍ ഒളിവില്‍ പോയെന്നാണ് വിവരം. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് കൂടി പങ്കുള്ളതായി തിരിച്ചറിഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത സരിത് എന്നയാളെ ചോദ്യം ചെയ്യുകയാണ്. കോണ്‍സുലേറ്റ് പിആര്‍ഒ എന്ന വ്യാജ തിരിച്ചറിയില്‍ കാര്‍ഡുണ്ടാക്കി ഇതുവഴിയാണ് സരിത് സ്വര്‍ണക്കടത്ത് നടത്തിയിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഞായറാഴ്ചയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 15 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടികൂടിയത്. സ്റ്റീല്‍ പൈപ്പുകള്‍ക്കുളളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വര്‍ണം കടത്തുന്നതായി കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥയുടെ പങ്കുകൂടി തെളിഞ്ഞതോടെ അന്വേഷണം മേല്‍ത്തട്ടിലേക്ക് നീങ്ങുകയാണ്.