മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞപ്പോൾ ദേഹത്ത് കാറോടിച്ച് കയറ്റി
July 29, 2020ന്യൂയോര്‍ക്ക്: സൗത്ത് ഫ്ലോറിഡ കോറല്‍ സ്‌പ്രിങ്‌സിലെ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ നഴ്സായ മെറിന്‍ ജോയി (28) ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വച്ചാണ് ഭര്‍ത്താവിന്‍റെ ആക്രമണത്തിനിരയായത്. യുവതിയെ പതിനേഴ് തവണയാണ് ഇയാള്‍ കുത്തിയത്. നിലത്തു വീണ് പിടഞ്ഞ മെറിന്‍റെ ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുകയും ചെയ്തു.യുഎസില്‍ കോട്ടയം സ്വദേശിയായ മലയാളി നഴ്സിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത് ദാമ്പത്യ പ്രശ്നങ്ങളാണെന്ന് സൂചന.
കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട മെറിന്‍റെ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശേഷം കടന്നു കളഞ്ഞ ഇയാള്‍ സ്വയം കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ചികിത്സയില്‍ തുടരുന്ന ഫിലിപ്പിനെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
മെറിനും ഭര്‍ത്താവും കുറച്ചു നാളുകളായി അകന്നു കഴിയുകയായിരുന്നു. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ ജോലി ചെയ്യുന്ന കോറല്‍ സ്പ്രിങ്സില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറിപ്പോകാന്‍ മെറിന്‍ തീരുമാനിച്ചിരുന്നു. ജോലിയില്‍ നിന്ന് പിരിയാനായി നോട്ടീസും നല്‍കിയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഫ്ലോറിഡയില്‍ നിന്ന് മാറി മറ്റൊരിടത്തേക്ക് താമസിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി കാത്തിരിക്കവെയാണ് കൊലക്കത്തിയുമായി ഭര്‍ത്താവ് എത്തിയത്.
മെറിന്‍റെ കരച്ചില്‍ കേട്ട് സുഹൃത്തുക്കൾ ഓടി എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. തനിക്കൊരു കുഞ്ഞുണ്ടെന്നായിരുന്നു ആ യുവതി അവസാനമായി കരഞ്ഞു പറഞ്ഞതെന്നാണ് ബഹളം കേട്ടെത്തിയ സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇവരിലൊരാളാണ് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച മാത്യുവിന്‍റെ വാഹനത്തിന്‍റെ ചിത്രം പകര്‍ത്തിയത്. ഈ ചിത്രം വച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയതും.കഴിഞ്ഞ രണ്ട് വര്‍ഷമായി ബ്രോവാര്‍ഡ് ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് മെറിന്‍.