ഫ്രാന്‍സിനു പിന്നാലെ ഓസ്ട്രിയയിലും ഭീകരാക്രമണം ; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

November 3, 2020 0 By Editor

വിയന്ന: ഫ്രാന്‍സിനു പിന്നാലെ ഓസ്ട്രിയയിലും ഭീകരാക്രമണം. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ആറിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഒരു ഭീകരനുള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പ്രശസ്തമായ ജൂത ദേവാലയത്തിന് സമീപം ആക്രമണമുണ്ടായതെങ്കിലും ഭീകരവാദികളുടെ ലക്ഷ്യമെന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് വെടിവെയ്പുണ്ടായത്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.ആയുധങ്ങളുമായി എത്തിയ ഒരു സംഘം അക്രമികള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഒരേ സമയത്താണ് ആറ് വ്യത്യസ്തസ്ഥലങ്ങളില്‍ ആക്രമണം നടന്നത്. കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്നതിന് ഓസ്ട്രിയ തീരുമാനിച്ചിരുന്നു. ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നെയാണ് വെടിവെപ്പ് ആരംഭിച്ചത്. ലോക്ഡൗണിന് മുൻപുള്ള ദിനമായതിനാല്‍ തെരുവുകളില്‍ ആളുകള്‍ നിറഞ്ഞിരുന്നു. പരിക്കേറ്റവരില്‍ പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നഗരത്തിലെ പ്രധാന ഇടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി കാള്‍ നെഹ്മര്‍ പറഞ്ഞു. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാനും കുട്ടികളെ ഇന്ന് സ്കൂളുകളിലേക്ക് അയക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അതില്‍ ഏഴുപേരുടെ പരിക്ക് ഗുരുതരമാണെന്നും വിയന്ന മേയര്‍ മിഖായേല്‍ ലുഡ്വിഗ് അറിയിച്ചു