കേരളത്തില്‍ ഒത്തുതീര്‍പ്പു രാഷ്ട്രീയം തുടങ്ങുന്നത് ലാവ് ലിന്‍ കേസു മുതല്‍ ; കെ.സുരേന്ദ്രന്‍

കേരളത്തില്‍ ഒത്തുതീര്‍പ്പു രാഷ്ട്രീയം തുടങ്ങുന്നത് ലാവ് ലിന്‍ കേസു മുതല്‍ ; കെ.സുരേന്ദ്രന്‍

February 23, 2021 0 By Editor

കണ്ണൂര്‍: കേരളത്തില്‍ അഴിമതികേസുകളുടെ ഒത്തുതീര്‍പ്പു രാഷ്ട്രീയം തുടങ്ങുന്നത് എസ്.എന്‍.സി ലാവ് ലിന്‍ കേസു മുതലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ലാവ് ലിന്‍ കേസില്‍ കോണ്‍ഗ്രസ് പിണറായിയെ സഹായിച്ചുവെന്ന് കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.കോണ്‍​ഗ്രസ്-ഇടത് സഖ്യത്തിന്റെ ഒന്നാം യുപിഎ സര്‍ക്കാര്‍ ഇതിന്റെ ഉപകാരസ്മരണയാണ്. അതിന്റെ തുടര്‍ച്ചയാണ് യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ പിണറായി വിജയന്‍ അട്ടിമറിച്ചത്. എ.കെ ആന്റണിയും ടി.കെ നായരുമാണ് പിണറായിക്ക് വേണ്ടി കേസ് അട്ടിമറിച്ചത്.

കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത തരത്തിലുള്ള അഴിമതി ഒത്തു തീര്‍പ്പുകളാണ് നടക്കുന്നത്. കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവും അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്നില്ല. ലാവ് ലിന് ശേഷമാണ് ഇങ്ങനെയൊരു സംസ്ക്കാരം വന്നത്. പിണറായി സര്‍ക്കാര്‍ തീവെട്ടിക്കൊള്ള നടത്തിയിട്ടും കോണ്‍​ഗ്രസ് പ്രതികരിക്കാത്തത് ഇതുകൊണ്ടാണ്.

കേരളത്തില്‍ അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ അഴിമതി നടത്തിയ രാഷ്ട്രീയ നേതാക്കള്‍ ജയിലിലാകുമ്പോള്‍ ഇവിടെ ഊഴം അനുസരിച്ച്‌ അഴിമതി നടത്തുകയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്കെതിരെ സമരം ചെയ്ത് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ എല്ലാ കേസുകളും മുക്കി.

പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാനാണ് വിജിലന്‍സ് ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം യുഡിഎഫ് നേതാക്കള്‍ക്കെതിരായ എല്ലാ കേസുകളും അട്ടിമറിച്ചു.വികസനത്തെ കുറിച്ച്‌ വലിയ പരസ്യമാണ് പിണറായി സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. കേന്ദ്രം ദേശീയപാത വികസനത്തിന് നല്‍കിയ 6,000 കോടി രൂപ സംസ്ഥാനം ഉപയോഗിച്ചില്ല. കേന്ദ്രം 6,5000 കോടി രൂപ അനുവദിച്ചത് ലഭിക്കാതെയാക്കുക എന്നതാണ് സര്‍ക്കാരി ന്റെ ലക്ഷ്യം. സംസ്ഥാനത്ത് പല കേന്ദ്ര പദ്ധതികളും അട്ടിമറിക്കപ്പെടുന്നു.

ആയുഷ്മാന്‍ ഭാരത് പദ്ധതിയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ​ഗുണം മലയാളികള്‍ക്ക് ലഭിക്കുന്നില്ല. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി അവതരിപ്പിക്കുന്ന കിറ്റിലെ ഭക്ഷാധാന്യം കൊടുക്കുന്നത് കേന്ദ്രസര്‍ക്കാരാണ്.നിങ്ങളും കടംവാങ്ങിയല്ലേ നിര്‍മ്മാണം നടത്തിയതെന്ന് ഇ.ശ്രീധരനോട് തോമസ് ഐസക്ക് ചോദിച്ചത് പരിഹാസ്യമാണ്. കടം വാങ്ങുന്നതിനെയല്ല കൊള്ള പലിശയ്ക്ക് കടം വാങ്ങുന്നതിനെയാണ് ബി.‍ജെ.പി എതിര്‍ക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.