എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി; യൂസഫലിയേയും ഭാര്യയേയും ആശുപത്രിയിലേക്ക് മാറ്റി” എം എ യൂസഫലി രക്ഷപെട്ടത് വന്‍ ദുരന്തത്തില്‍ നിന്ന്

എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി; യൂസഫലിയേയും ഭാര്യയേയും ആശുപത്രിയിലേക്ക് മാറ്റി” എം എ യൂസഫലി രക്ഷപെട്ടത് വന്‍ ദുരന്തത്തില്‍ നിന്ന്

April 11, 2021 0 By Editor

കൊച്ചി:  പ്രമുഖ വ്യവസായി എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കി. എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്‌.

കൊച്ചിയില്‍ യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത് പൈലറ്റിന്റെ നിശ്ചായദാര്‍ഢ്യത്തില്‍. രാവിലെ കടവന്ത്രയില്‍ നിന്നും ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് വിമാനത്തിന് യന്ത്രത്തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. ജനവാസ കേന്ദ്രത്തിന് മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. വീടുകളും വര്‍ക്ക് ഷോപ്പുകളും അടക്കം ഇവിടെ ഉണ്ടായിരുന്നു. യന്ത്രത്തകരാര്‍ ശ്രദ്ധയില്‍ പെട്ടതോടെ ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചതുപ്പില്‍ തന്നെ ഹെലികോപ്ടര്‍ ഇടിച്ചിറക്കാന്‍ സാധിച്ചതു കൊണ്ട് വന്‍ അപകടത്തില്‍ നിന്നാണ് വ്യവസായി രക്ഷപെട്ടത്.

പവര്‍ ഫെയിലറാണ് ഹെലികോപ്ടര്‍ ഇടിച്ചിറക്കാന്‍ ഇടയാക്കിയത് എന്നാണ് പനങ്ങാട് പൊലീസ് നല്‍കുന്ന വിവരം. ഇതാണ് പൈലറ്റ് നല്‍കുന്ന വിവരമെന്നും പൊലീസ് വ്യക്തമാക്കി. അപകട സമയം ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത് ലുലു മുതലാളി എം എ യൂസഫലിയും ഭാര്യയുമായിരുന്നു. അപകടത്തില്‍ ചതുപ്പില്‍ കുറച്ചു താഴ്ന്നു പോയ ഹെലികോപ്ടറില്‍ നിന്നും യൂസഫലിയെയും ഭാര്യയും അടക്കം പുറത്തിറക്കിയത് സഹ പൈലറ്റും നാട്ടുകാരനായ രാജേഷും ചേര്‍ന്നായിരുന്നു.

അപകടത്തില്‍ പെട്ട യൂസഫലിക്ക് പരിക്കേറ്റിട്ടില്ലെന്നാണ് ദൃക്‌സാക്ഷിയായ രാജേഷ് പറയുന്നത്. അദ്ദേഹത്തിന് നടുവേദന ഉണ്ടെന്ന് മാത്രം പറഞ്ഞതെന്നും അയല്‍വാസി പറഞ്ഞു. അടുത്തുള്ള പനങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് വിവരം അറിയിച്ചതോടെ അവിടെ നിന്നും പൊലീസ് എത്തി ആ വാഹനത്തിലാണ് യുസഫലിയും ഭാര്യയും ആശുപത്രിയിലേക്ക് പോയത്.

ആര്‍ക്കും പരിക്കില്ലെന്നാണ് വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ധന ചോര്‍ച്ചയുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയ ശേഷം അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാണെന്നുമാണ് ലഭിക്കുന്ന വിവരം. പൈലിന്റെ മികവാണ് വന്‍ അപകടത്തില്‍ നിന്നും കേരളത്തിലെ ഏറ്റവും പ്രധാന വ്യവസായിയെ രക്ഷിച്ചതെന്നാണ് സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പറയുന്നത്.