പൂരം വിളിച്ചുണര്‍ത്തി കണിമംഗലം ശാസ്താവ്; കര്‍ശന നിയന്ത്രണത്തില്‍ തൃശ്ശൂര്‍ പുരം ഇന്ന്

പൂരം വിളിച്ചുണര്‍ത്തി കണിമംഗലം ശാസ്താവ്; കര്‍ശന നിയന്ത്രണത്തില്‍ തൃശ്ശൂര്‍ പുരം ഇന്ന്

April 23, 2021 0 By Editor

മഹാമാരിയെ പ്രതിരോധിക്കാന്‍ നിയന്ത്രണങ്ങളോടെയാണ് ഇന്നു തൃശൂര്‍ പൂരം നടക്കുന്നത്. കഴിഞ്ഞദിവസം ആളും ആരവവുമില്ലാതെ തെക്കേ ഗോപുരനട തുറന്നതോടെയാണ് ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിന് തുടക്കമായത്.

ആള്‍ത്തിരക്കില്ലെങ്കിലെങ്കിലും, ചടങ്ങുകൊണ്ടും ആചാരം കൊണ്ടും ത്രിലോക വിസ്മയം തന്നെയാണ് തൃശ്ശൂര്‍ പൂരം. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്ബിലെഴുന്നള്ളി പൂരത്തെ വിളിച്ചുണര്‍ത്തി. ഇതോടെ ഘടകപൂരങ്ങളുടെ വരവും ആരംഭിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിച്ചാണ് ഇത്തവണ ഘടകപൂരങ്ങളെത്തുക. പാസ് ലഭിച്ച സംഘാടകര്‍ മാത്രമാണ് ഘടകപൂരത്തെ അനുഗമിക്കുന്നത്.

11നു പഴയനടക്കാവില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധു പ്രമാണിയാകും. 12.30നു പാറമേക്കാവ് അമ്ബലത്തിനു മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്മാരാരുടെ ചെമ്ബടമേളം. 2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയില്‍ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തില്‍ തിരുവമ്ബാടിയുടെ പാണ്ടിമേളം അരങ്ങേറും.

വൈകിട്ട് 4.30ന് ഇലഞ്ഞിത്തറ മേളം കലാശിച്ച്‌ 5.30നു തെക്കേഗോപുരനടയില്‍ വിശ്വപ്രസിദ്ധമായ കുടമാറ്റം ചടങ്ങായി മാത്രം നടക്കും. പാറമേക്കാവ് വിഭാഗം 15 ആനകളെ അണിനിരത്തും. 25 സെറ്റ് കുട മാറും. തിരുവമ്ബാടി വിഭാഗം ഒരാനപ്പുറത്ത് ചടങ്ങിനു മാത്രം കുടമാറ്റത്തിനു നിന്നു മടങ്ങും. രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ പ്രമാണിയാകും. പുലര്‍ച്ചെ 3നു പൂരവെടിക്കെട്ട്. നാളെ രാവിലെ 9നു ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.

കാണികള്‍ക്കു പ്രവേശനം കര്‍ശനമായി നിരോധിച്ചിട്ടുള്ളതിനാല്‍ നഗരത്തിലേക്കുള്ള വഴികള്‍ പൊലീസ് അടയ്ക്കും. പാസ് ലഭിച്ച സംഘാടകര്‍ക്കു മാത്രമാവും പ്രവേശനം.കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടത്തെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. വീടുകളില്‍ ഇരുന്നു ടിവിയിലോ നവ മധ്യമങ്ങളിലോ പൂരം കാണാനാണ് അധികൃതരുടെ നിര്‍ദ്ദേശം. തേക്കിന്‍കാട് മൈതാനി കര്‍ശന പൊലീസ് നിയന്ത്രനത്തില്‍ ആയിരിക്കും. 2000 പൊലീസുകാരെ സുരക്ഷക്കായി വിനിയോഗിക്കും. കുടമാറ്റവും എഴുന്നള്ളിപ്പും ഉള്‍പ്പെടെ ഉള്ള ചടങ്ങുകള്‍ ചുരുക്കിയാണ് നടത്തുന്നത്.