വയനാടിനെ നടുക്കി മുഖംമൂടി സംഘത്തിന്റെ ആക്രമണം” ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ പരിക്കേറ്റ വീട്ടമ്മയും മരിച്ചു;  കുത്തേറ്റത് നെഞ്ചിനും കഴുത്തിനും

വയനാടിനെ നടുക്കി മുഖംമൂടി സംഘത്തിന്റെ ആക്രമണം” ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ പരിക്കേറ്റ വീട്ടമ്മയും മരിച്ചു; കുത്തേറ്റത് നെഞ്ചിനും കഴുത്തിനും

June 11, 2021 0 By Editor

പനമരം: പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധിക ദമ്പതിമാര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് പനമരത്തിനടുത്ത നെല്ലിയമ്പടമെന്ന ഗ്രാമത്തില്‍ കൊലപാതകം നടന്നത്.  പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററുടെ ഭാര്യ പത്മാവതിയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.ഭര്‍ത്താവ് കേശവന്‍ മാസ്റ്റര്‍ ഇന്നലെ ആക്രമണം നടന്ന ഉടന്‍ തന്നെ മരണപ്പെട്ടിരുന്നു. ഇന്നലെ രാത്രി 8.30നാണ് വീട്ടിനുള്ളില്‍ വെച്ച്‌ ഇവര്‍ അക്രമണത്തിന് ഇരയായത്. കഴുത്തിനും നെഞ്ചിനും ഇടയിലാണ് രണ്ട് പേര്‍ക്കും കുത്തേറ്റത്.

റോഡില്‍ നിന്നും മാറി വിജനമായൊരു പ്രദേശത്തായിരുന്നു ഇവരുടെ വീട്. മുകള്‍ നിലയിലൂടെയാണ് പ്രതികള്‍ വീട്ടിലേക്ക് പ്രവേശിച്ചത് എന്നാണ് സൂചന. മുകള്‍ നിലയിലൂടെ വീട്ടിലേക്ക് പ്രവേശിച്ച്‌ ഇരുട്ടാകുന്നത് വരെ വീടിന്റെ മുകളിലത്തെ നിലയില്‍ തന്നെ ഒളിച്ചിരിക്കുകയായിരുന്നു. രാത്രിയായതോടെ താഴെയിറങ്ങി ഇരുവരെയും അക്രമിക്കുകയായിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. മോഷണ ശ്രമമാണെന്നാണ് സൂചന.

രണ്ട് പേരുടെയും മരണമൊഴിയെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വീടിന്റെ മുകള്‍ നിലയില്‍ ഒളിച്ചിരുന്ന മുഖം മൂടി സംഘമാണ് ഇരുവരെയും കത്തിക്കൊണ്ട് കുത്തിയത്. ശബ്ദം കേട്ട് അയൽക്കാര്‍ എത്തിയപ്പോഴേക്കും സംഘം ഓടി രക്ഷിപ്പെട്ടിരുന്നു. നാട്ടുകാര്‍ തന്നെയാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കൊലപാതകികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. എന്നാല്‍ പ്രതികളെ നേരിട്ട് കണ്ട ഇരുവരും മരണപ്പെട്ടതോടെ അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്.

അഞ്ചുകുന്ന് സ്‌കൂളിലെ കായികാധ്യാപകനായിരുന്നു മരണപ്പെട്ട കേശവന്‍ മാസ്റ്റര്‍. മരണപ്പെട്ടവരുടെ ബന്ധുവും അയല്‍വാസിയും പൊലീസുകാരനുമായ അജിത് എന്നയാളാണ് കരച്ചില്‍ കേട്ട് വീട്ടിലേക്ക് ആദ്യം ഓടിയെത്തിയത്. മുകളിലത്തെ നിലയില്‍ നിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് കേശവന്‍ മാസ്റ്റര്‍ വീടിന്റെ മുകളിലേക്ക് കയറിയത്. ഈ സമയത്ത് അവിടെ ഒളിച്ചിരിക്കുകയായിരുന്ന അക്രമി സംഘം കേശവന്‍ മാസ്റ്റുമായി തര്‍ക്കത്തിലായി. പിന്നീട് കേശവന്‍ മാസ്റ്ററെ ബലം പ്രയോഗിച്ച്‌ താഴെ കൊണ്ടുവരികയും താഴെ വെച്ച്‌ രണ്ട് പേരെയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. കേശവന്‍ മാസ്റ്റര്‍ക്ക് നെഞ്ചിനും വയറിലുമാണ് കുത്തേറ്റത്. പത്മാവതിക്ക് നെഞ്ചിനും കഴുത്തിനുമിടയിലാണ് ആഴത്തില്‍ കുത്തേറ്റിട്ടുള്ളത്. ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നതാണ് കണ്ടത് എന്ന് അജിത് പറയുന്നു. ഇത് മാത്രമാണ് അക്രമികളെ കുറിച്ചുള്ള ഏക വിവരം. പിന്നീട് പത്മാവതിയമ്മ പറഞ്ഞ കാര്യങ്ങളെല്ലാം അവ്യക്തമായിരുന്നു എന്നാണ് അജിത് പറയുന്നത്.

ഇരുനില വീട്ടില്‍ ഇവർ തനിച്ചായിരുന്നു താമസിച്ചിരുന്നത്. മൂന്ന് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്‍, പനമരം, കേണിച്ചിറ, മാനന്തവാടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹം തന്നെ ക്യാമ്പ് ചെയ്തിട്ടുണ്ട്.