തിരുവഞ്ചൂരിന് വധഭീഷണി; ’10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ വകവരുത്തും’; പിന്നിൽ ടി.പി കേസ് പ്രതികളെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ
June 30, 2021തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണി. വധഭീഷണിക്ക് പിന്നിൽ ടി.പി കേസ് പ്രതികളെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ.
എംഎല്‍എ ഹോസ്റ്റലിലെ വിലാസത്തില്‍ ഊമക്കത്തായാണ് വധഭീഷണി ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയേയും മക്കളേയും ഉള്‍പ്പെടെ വധിക്കുമെന്നാണ് ഊമക്കത്തില്‍ പറയുന്നത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് ടി.പി കേസ് പ്രതികളെ ജയിലിലടയ്ക്കുന്നത്. ജയിലിലുള്ള ടി. പി കേസ് പ്രതികൾക്കാണ് തിരുവഞ്ചൂരിനോട് വിരോധമുള്ളതെന്നും ജയിലിലിരുന്ന് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അവരാണെന്നും വി. ഡി സതീശൻ കൂട്ടിച്ചേർത്തു.