ആദ്യത്തെ ഡിഎന്‍എ വാക്‌സീനുമായി സൈഡസ് കാഡില; ഡിസിജിഐ അനുമതി ലഭിച്ചാൽ ഡിഎന്‍എ വാക്‌സീന്‍ എന്ന ചരിത്രം സൈഡസ് കാഡിലക്ക് സ്വന്തമാകും

ആദ്യത്തെ ഡിഎന്‍എ വാക്‌സീനുമായി സൈഡസ് കാഡില; ഡിസിജിഐ അനുമതി ലഭിച്ചാൽ ഡിഎന്‍എ വാക്‌സീന്‍ എന്ന ചരിത്രം സൈഡസ് കാഡിലക്ക് സ്വന്തമാകും

July 8, 2021 0 By Editor

ആദ്യത്തെ ഡിഎന്‍എ വാക്‌സീനുമായി സൈഡസ് കാഡില. വാക്‌സിനു സൈകോവ് ഡിയ്ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയാല്‍ മനുഷ്യരില്‍ ഉപയോഗിക്കുന്ന ആദ്യത്തെ ഡിഎന്‍എ വാക്‌സീന്‍ എന്ന ചരിത്രം സൈഡസ് കാഡിലക്ക് സ്വന്തമാകും. കോശങ്ങളില്‍ രോഗ പ്രതിരോധ പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ആന്റിജനുകള്‍ ഉള്‍പ്പെട്ട ഡിഎന്‍എ അടങ്ങിയ ‘പ്ലാസ്മിഡു’കളെ ശരീരത്തിലേക്കു കുത്തിവയ്ക്കുന്നതാണു ഡിഎന്‍എ വാക്‌സീന്‍.

രോഗങ്ങളെ പ്രതിരോധിക്കാന്‍ ലോകത്ത് ഒരിടത്തും ഇന്നുവരെ മനുഷ്യരില്‍ ഡിഎന്‍എ വാക്‌സീന്‍ പ്രയോഗിച്ചിട്ടില്ല. അതിനാല്‍ത്തന്നെ അനുമതി നല്‍കിയാല്‍ അത് ചരിത്രമായിമാറും. കൊറോണ വൈറസിനെതിരെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സീന് അടിയന്തര അനുമതി തേടി സൈഡസ് കാഡില ഡിസിജിഐക്കു അപേക്ഷ നല്‍കിയിട്ടുണ്ട്. മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലില്‍ 28,000 പേരില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലവും കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ 12-18 വയസ്സ് പ്രായപരിധിയിലുള്ളവരില്‍ ആദ്യമായി പരീക്ഷണം നടത്തിയ വാക്‌സീന്‍ കൂടിയാണ് സൈകോവ് ഡി.കോവിഡിന്റെ കാര്യത്തില്‍ കൊറോണ വൈറസിനെ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്‌പൈക് പ്രോട്ടീന്റെ ഡിഎന്‍എ ശ്രേണിയാണ് പ്ലാസ്മിഡില്‍ ഉപയോഗിക്കുന്നത്. കുത്തിവയ്ക്കുന്ന ശരീര കോശത്തിലേക്കു പ്രവേശിക്കുന്ന പ്ലാസ്മിഡ് ഡിഎന്‍എ സമാനമായ മെസഞ്ചര്‍ആര്‍എന്‍എ (എംആര്‍എന്‍എ) ഉല്‍പാദിപ്പിക്കാന്‍ പ്രേരിപ്പിക്കും.

കൊറോണ വൈറസിന്റെ സ്‌പൈക് പ്രോട്ടീനു സമാനമായ പ്രോട്ടീന്‍ ഉല്‍പാദനത്തിലേക്കും ഇതു നയിക്കും. ഇത്തരത്തില്‍ സ്‌പൈക് പ്രോട്ടീന്‍ ഉല്‍പാദനം നടക്കുന്നതോടെ നമ്മുടെ രോഗ പ്രതിരോധ ശേഷി ഉണരും. പ്രതിരോധ കോശങ്ങള്‍ സ്‌പൈക് പ്രോട്ടീനെതിരെയുള്ള പ്രതിപ്രവര്‍ത്തനം നടത്തുകയും ആന്റിബോഡി ഉല്‍പാദിപ്പിക്കുകയും ചെയ്യും. സ്‌പൈക് പ്രോട്ടീനുള്ള കൊറോണ വൈറസ് വരുമ്പോള്‍ അതിനെ നേരിടാന്‍ ശരീരം സജ്ജമായിരിക്കുമെന്നു ചുരുക്കം.

ജനിതകമാറ്റത്തിലും ഫലപ്രദംവൈറസുകള്‍ക്കു ജനിതക വ്യതിയാനം സംഭവിച്ചാലും അതിനെ പ്രതിരോധിക്കാന്‍ കഴിയത്തക്ക വിധത്തില്‍ വാക്‌സീനിലും മാറ്റം വരുത്താന്‍ സാധിക്കുമെന്നതാണു ഡിഎന്‍എ വാക്‌സീന്റെ ഏറ്റവും വലിയ പ്രത്യേകത. മറ്റു കോവിഡ് വാക്‌സീനുകളെല്ലാം 2 ഡോസ് എടുത്താല്‍ മതിയെങ്കില്‍ സൈകോവ് ഡി വാക്‌സീന്‍ 3 ഡോസ് എടുക്കണം. മറ്റു കോവിഡ് വാക്‌സീനുകള്‍ പേശികളിലാണു കുത്തിവയ്ക്കുന്നതെങ്കില്‍ (ഇന്‍ട്രാമസ്‌കുലാര്‍ ഇന്‍ജക്ഷന്‍) ഇത് അങ്ങനെയല്ല.

ഇന്‍ട്രാഡെര്‍മല്‍ ഇന്‍ജക്ഷനാണു സൈകോവ് ഡി. അതായത്, ത്വക്കിനു പ്രധാനമായും മൂന്നു പാളികളാണുള്ളത്. ഇതില്‍ മധ്യത്തിലുള്ള പാളിയാണു ഡെര്‍മിസ്. ഏറ്റവും പുറത്തെ പാളിയായ എപ്പിഡെര്‍മിസിനും ഉള്ളിലെ പാളിയായ ഹൈപ്പോഡെര്‍മിസിനും ഇടയിലുള്ള ഭാഗം. ഇവിടെ ഇന്‍ജക്ഷന്‍ എടുക്കുന്നതാണ് ഇന്‍ട്രാഡെര്‍മല്‍ ഇന്‍ജക്ഷന്‍. സാധാരണ ഗതിയില്‍ ഡെര്‍മിസില്‍ ഇന്‍ജക്ഷന്‍ എടുക്കുന്ന ഈ രീതി അപൂര്‍വമായാണ് ഉപയോഗിക്കുന്നത്. ഫാര്‍മാജെറ്റ് അഥവാ സൂചി രഹിത ഇന്‍ജക്ഷന്‍ സംവിധാനമാണ് സൈകോവ് ഡി കുത്തിവയ്ക്കാനായി പ്രയോജനപ്പെടുത്തുന്നത്. പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ ഈ ഇന്‍ജക്ഷന്‍ രീതിയും ഗുണകരമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ക്ലിനിക്കല്‍ പരീക്ഷണംരാജ്യത്ത് 50 കേന്ദ്രങ്ങളിലായാണു സൈകോവ് ഡിയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നത്.