സംഗീത സംവിധായകൻ മുരളി സിത്താര വീട്ടിൽ മരിച്ച നിലയിൽ

July 12, 2021 0 By Editor

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനും ആകാശവാണിയിലെ സീനിയർ മ്യൂസിക് കമ്പോസറും ആയിരുന്ന മുരളി സിത്താര അന്തരിച്ചു.  ഇദ്ദേഹത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  വട്ടിയൂർക്കാവ് തോപ്പുമുക്ക് അമ്പാടിയിൽ ഇന്നലെ വൈകുന്നേരമാണ് മൃതദേഹം കണ്ടത്.  ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുരളി സിത്താര മുറിയിൽ കയറി വാതിൽ അടയ്ക്കുകയും വൈകിട്ടോടെ മകൻ എത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.  പോസ്റ്റ്‌മോർട്ടത്തിന് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു.

1980ൽ ഇറങ്ങിയ തീക്കാറ്റ് എന്ന ചിത്രത്തിലെ “ഒരുകോടിസ്വപ്നങ്ങളാൽ’ എന്ന ഗാനമാണ് അദ്ദേഹം ആദ്യമായി ഈണമിട്ട സിനിമാഗാനം.  ശേഷം 90 കളിൽ ഒട്ടേറെ ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾക്ക് സംഗീതം പകരാൻ മുരളി സിതാരയ്ക്ക് കഴിഞ്ഞു.ശേഷം അദ്ദേഹം 1991 ലാണ് ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ജോലി തുടങ്ങുന്നത്. ഒഎൻവി, കെ.ജയകുമാർ, വയലാർ ശരത് ചന്ദ്രവർമ തുടങ്ങിയവരുടെ ഒട്ടേറെ രചനകൾക്ക്  മുരളി സിത്താര സംഗീതം നൽകിയിരുന്നു.  മാത്രമല്ല ആകാശവാണിയിൽ തന്നെ ആയിരത്തിലധികം ഗാനങ്ങൾക്ക് മുരളിസിതാര ഈണം നൽകിയിട്ടുണ്ട്.  കർണാടക സംഗീതത്തിലെ 72 മേളകർത്താ രാഗങ്ങളിലും പാട്ടുകൾ കംപോസ് ചെയ്തിരുന്ന മുരളി സിത്താര മൃദംഗ വിദ്വാൻ ചെങ്ങന്നൂർ വേലപ്പനാശാന്റെ മകനാണ്. ഇദ്ദേഹത്തിന്റെ മകൻ മിഥുൻ മുരളിയും കീബോർഡ് പ്രോഗ്രാമറാണ്.