മുഖ്യമന്ത്രിയുടെ ഭീഷണി കേള്‍ക്കേണ്ട ഗതികേടിന് കേരളത്തിലെ വ്യാപാരികളെ വിട്ടുനല്‍കില്ല;വ്യാപാരികളോടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ മറുപടിയുമായി കെ സുധാകരന്‍

July 14, 2021 0 By Editor

മുഖ്യമന്ത്രി പിണറായി വിജയന്റെ “മനസിലാക്കി കളിച്ചാല്‍ മതി ” പ്രസ്താവനയില്‍ മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജീവിക്കാനുള്ള സമരം ഉള്‍ക്കൊളാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞ സുധാകരന്‍ മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും കുറ്റപ്പെടുത്തി. വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി.

ജീവിക്കാനുള്ള സമരം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രിയുടെ വെല്ലുവിളി ആത്മഹത്യാമുനമ്ബില്‍ നില്‍ക്കുന്ന വ്യാപാരികളോടാണെന്നും സുധാകരന്‍ പറഞ്ഞു. അട്ടയെ പിടിച്ച്‌ മെത്തയില്‍ കിടത്തിയാല്‍ എന്ന പഴമൊഴി ശരിവക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും കച്ചവടക്കാരോട് യുദ്ധമല്ല ചര്‍ച്ചയാണ് വേണ്ടതെന്നും സുധാകരന്‍ പറയുന്നു. കോണ്‍ഗ്രസ് കച്ചവട സമൂഹത്തിനോടൊപ്പമാണെന്നും അടപ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ മയപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

കെ.സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റ്

വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു കൊണ്ടുള്ള കേരളത്തിലെ ലോക്ക് ഡൗണ്‍ രീതി തെറ്റാണെന്നും അത് രോഗവ്യാപനത്തിനാണ് വഴിവെക്കുന്നതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചിട്ടും ഞാന്‍ പിടിച്ച മുയലിന് കൊമ്ബ് രണ്ട് എന്ന മട്ടിലുള്ള പിടിവാശിയാണ് സര്‍ക്കാര്‍ തുടരുന്നത്. സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് പറഞ്ഞ വ്യാപാരികളോട് ഭീഷണിയുടെ സ്വരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ലക്ഷങ്ങള്‍ മുടക്കിയും, ലോണെടുത്തും കച്ചവടം തുടങ്ങിയവര്‍, മാസങ്ങളായി കടകളൊന്ന് തുറക്കാന്‍ പോലും കഴിയാതെ ഗതികെട്ട അവസ്ഥയിലാണ്. വിദഗ്ധാഭിപ്രായം കൂടി കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കണമെന്ന് അപേക്ഷിക്കുമ്ബോള്‍ “നോക്കിക്കളിച്ചാല്‍ മതിയെന്ന ” മുഖ്യമന്ത്രിയുടെ ഭീഷണി ജനാധിപത്യ മര്യാദയ്ക്ക് ചേര്‍ന്നതല്ല.

കാട്ടില്‍ കയറി മരംവെട്ടി കടത്തിയവരോടും കള്ളക്കടത്തുകാരോടുമല്ല, കടത്ത് മുതല്‍ ഭാഗിച്ച്‌ മൂന്നായി വീതം വച്ചതില്‍ പാര്‍ട്ടിക്കുള്ള വിഹിതം തരാത്തവരോടല്ല, ഭീഷണിയും കടവും ബാധ്യതകളും കയറി മുടിയാന്‍ പോകുന്ന വ്യാപാരികളോടാണ് മുഖ്യമന്ത്രിയുടെ ഈ വെല്ലുവിളി.

ഒന്നര വര്‍ഷമായി ജീവിതം മൊത്തം അടച്ചിട്ടു എന്നിട്ടും വാടകയും നികുതിയും ഇന്‍ഷുറന്‍സുമൊക്കെ മുടങ്ങാതെ കൊടുക്കേണ്ടിവരുന്ന ഒരു സമൂഹത്തോടാണ് ഈ ധിക്കാരം. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഒരെത്തും പിടിയും കിട്ടാത്ത മനുഷ്യരോട് ഇങ്ങനെ സംസാരിച്ചാല്‍ അവര്‍ തിരിച്ചും പ്രതികരിക്കും. അതങ്ങ് ക്യൂബയില്‍ മാത്രമല്ല, കേരളത്തിലും.

ശാസ്താങ്കോട്ടയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം കൊടുക്കല്‍, ആടിന് പുല്ലു കൊടുക്കല്‍ തുടങ്ങിയ നാടകങ്ങളൊക്കെ നമ്മള്‍ കണ്ടതാണ്. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പഴകിപ്പുളിച്ച പത്ര സമ്മേളനം കണ്ട് നിര്‍വൃതിയടയുന്ന അവസ്ഥയിലൂടെയല്ല കേരളം കടന്ന് പോകുന്നത്.

കച്ചവടക്കാര്‍ അവരുടെ രോഷം പ്രകടിപ്പിക്കുന്നത് ജീവിക്കാന്‍ വേണ്ടിയാണ്. ഫിനാന്‍സ് കമ്ബനികളുടെ നടപടി പേടിച്ച്‌ ആത്മഹത്യ ചെയ്തവരുണ്ട് ഈ കേരളത്തില്‍. അവസാന തരി പൊന്നും, താലിമാല പോലും തിരിച്ചെടുക്കാന്‍ നിവൃത്തിയില്ലാതെ ലേലം ചെയ്യാന്‍ വിട്ടു കൊടുക്കേണ്ടി വരുന്ന നിസഹായരുടെ നിരാശയില്‍ നിന്നുമാണ് ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാകുന്നത്.

അവര്‍ക്ക് വേണ്ടി ഇതുവരെ യാതൊന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ഇങ്ങനെ ഗുണ്ടാ മോഡലില്‍ പ്രതികരണങ്ങള്‍ കൂടി ഒരു മുഖ്യമന്ത്രിയില്‍ നിന്നുണ്ടാവുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലുള്ളതാണ്. കേന്ദ്രത്തില്‍ പോയി മറ്റൊരു ഫാഷിസ്റ്റിനെ കണ്ടതിന്റെ ഉറപ്പിന്മേലാണ് ഈ ധാര്‍ഷ്ട്യമെങ്കില്‍ അതിവിടെ വിലപ്പോവില്ല.

ഒരു നാട് മുഴുവന്‍ ഇത്രയേറെ പ്രശ്നങ്ങളില്‍ പെട്ട് ഊണും ഉറക്കവും നഷ്ടപെട്ട് നില്‍ക്കുമ്ബോള്‍. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് വാങ്ങിനല്‍കുന്ന സര്‍ക്കാര്‍ കിറ്റില്‍ ക്രീം ബിസ്കറ്റുണ്ടെന്ന് പരസ്യം ചെയ്യുന്ന പിണറായി വിജയന്‍്റെ പിആര്‍ ഏജന്‍സി കോപ്രായങ്ങള്‍ സഹിക്കാവുന്ന മാനസികാവസ്ഥയിലല്ല കേരളത്തിലെ പൊതു സമൂഹം .കോണ്‍ഗ്രസ് ജീവിക്കാന്‍ വേണ്ടി പൊരുതുന്നവര്‍ക്ക് ഒപ്പമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

സ്വന്തം കീശയില്‍ നിന്നും വാടക കൊടുത്ത്, സര്‍ക്കാരിന് നികുതിയും നല്‍കി കച്ചവടം ചെയ്യാനുള്ള അവകാശത്തിന് ചോദിക്കുമ്ബോള്‍ മുഖ്യമന്ത്രിയുടെ ഭീഷണി കേള്‍ക്കേണ്ട ഗതികേടിന് കേരളത്തിലെ വ്യാപാരികളെ വിട്ടുനല്‍കില്ല. വ്യാപാരികളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം തുറക്കുന്ന സ്ഥാപനങ്ങള്‍ക്ക് കഴിയാവുന്ന രീതിയില്‍ സംരക്ഷണം ഒരുക്കുമെന്ന് കൂടെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും അറിയിക്കുന്നു.