‘കോവിഡ് രണ്ടാംതരംഗത്തെ യു.പി. കൈകാര്യം ചെയ്തത് അതുല്യമായ രീതിയില്‍’; പ്രശംസയുമായി പ്രധാന മന്ത്രി

‘കോവിഡ് രണ്ടാംതരംഗത്തെ യു.പി. കൈകാര്യം ചെയ്തത് അതുല്യമായ രീതിയില്‍’; പ്രശംസയുമായി പ്രധാന മന്ത്രി

July 15, 2021 0 By Editor

ദില്ലി: ഉത്തർപ്രദേശ് കൊവിഡ് രണ്ടാം തരംഗം സമാനതകളില്ലാതെ നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം മണ്ഡലമായ വാരാണസിയിലേക്ക് സന്ദർശനത്തിനായി എത്തിയപ്പോൾ നടത്തിയ പരിപാടിയിലാണ് പ്രധാനമന്ത്രി യുപിയെ പുകഴ്ത്തിയത്. കൊവിഡിനിടയിലും കൻവർ തീർത്ഥാടനയാത്ര അനുവദിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി യുപി സർക്കാരിന് നോട്ടീസയച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പുകഴ്ത്തൽ. 1500 കോടി രൂപയുടെ പദ്ധതികളും വാരാണസിയിൽ സന്ദർശനത്തിനിടെ മോദി പ്രഖ്യാപിച്ചു. യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മോദിയുടെ പ്രഖ്യാപനം.

രണ്ടാം തരംഗം അതിന്‍റെ ഉച്ചസ്ഥായിയിലായിരുന്നപ്പോൾ പ്രതിദിനം 30,000-ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്ത യുപിയെ, കൊവിഡിനെ സമർത്ഥമായി നേരിട്ട സംസ്ഥാനമെന്നും, മഹാമാരി നേരിട്ട രീതിയെ അഭിനന്ദിച്ചേ തീരൂവെന്നും മോദി പറഞ്ഞു.

”യുപി ഉയിർത്തെഴുന്നേറ്റ്, വൈറസിനെതിരെ യുദ്ധം ചെയ്തു. രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമെന്ന നിലയ്ക്ക് ഉത്തർപ്രദേശ് മഹാമാരിയെ നേരിട്ട രീതി പ്രശംസനാർഹമാണ്. ഉത്തർപ്രദേശ് കൊവിഡ് രണ്ടാം തരംഗം സമാനതകളില്ലാതെ നേരിട്ടു”. രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സിനേഷൻ നടപ്പാക്കിയ സംസ്ഥാനമെന്ന നിലയിലും ഉത്തർപ്രദേശിന് പ്രധാനമന്ത്രിയുടെ പ്രശംസലഭിച്ചു. കേന്ദ്രസർക്കാരിന്‍റെ കൊവിൻ പോർട്ടലിൽ 3.89 കോടി ഡോസുകൾ ഉത്തർപ്രദേശ് വിതരണം ചെയ്തുവെന്നാണ് കണക്ക് കാണിക്കുന്നത്. ”കൊവിഡ് യോദ്ധാക്കൾക്ക് എന്‍റെ നന്ദി. എല്ലാവർക്കും സൗജന്യവാക്സീൻ എന്നതാണ് സർക്കാർ ലക്ഷ്യം. അതാണ് നടപ്പാക്കുന്നതും”, പ്രധാന മന്ത്രി പറഞ്ഞു.