‘പതിനാല് വയസുള്ള പെൺകുട്ടികൾ എന്തിനാണ് രാത്രി ബീച്ചിൽ പോയത്?’; ഗോവ മുഖ്യമന്ത്രിയുടെ പരാമർശം വിവാദമായി

‘പതിനാല് വയസുള്ള പെൺകുട്ടികൾ എന്തിനാണ് രാത്രി ബീച്ചിൽ പോയത്?’; ഗോവ മുഖ്യമന്ത്രിയുടെ പരാമർശം വിവാദമായി

July 29, 2021 0 By Editor

പനാജി: ഗോവയിൽ 14 വയസുള്ള രണ്ട് പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതിന് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ പരാമർശം വിവാദമായി. നിയമസഭയിലാണ് പ്രമോദ് സാവന്ത് പ്രസ്താവന നടത്തിയത്. ഗോവയിലെ നിയമസംവിധാനം തകർന്നുവെന്ന ആരോപണമുയർത്തി പ്രതിപക്ഷം സർക്കാറിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച് സഭയില്‍ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്. കുട്ടികൾ പാർട്ടിക്കായാണ് ബീച്ചിലെത്തിയത്. 10 കുട്ടികളിൽ ആറ് പേർ ഇതിന് ശേഷം വീട്ടിലേക്ക് തിരിച്ചു പോയി. നാല് പേരാണ് ബീച്ചിൽ തുടർന്നത്. രണ്ട് പെൺകുട്ടികളും അവരുടെ ആൺ സുഹൃത്തുകളുമാണ് ബീച്ചിലുണ്ടായിരുന്നത്. ഒരു രാത്രി മുഴുവൻ അവർ ബീച്ചിൽ തുടർന്നു. ഇതേക്കുറിച്ച് രക്ഷിതാക്കൾ അന്വേഷിക്കേണ്ടിയിരുന്നുവെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. ഇതിൽ ഞങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. എന്നാൽ, രക്ഷിതാക്കൾ പറഞ്ഞത് കുട്ടികൾ കേൾക്കുന്നില്ലെങ്കിൽ മുഴുവൻ ചുമതലയും പൊലീസിന് നൽകാനാവുമോയെന്നും പ്രമോദ് സാവന്ത് ചോദിച്ചു.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ജൂലൈ 24ന് രാത്രി ദക്ഷിണ ഗോവയിലെ കോൾവാ ബീച്ചിലായിരുന്നു സംഭവം നടന്നത്. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ആസിഫ് ഹട്ടേലി (21), രാജേഷ് മാനേ (33), ഗജാനന്ദ് ചിൻചാങ്കർ (31) , നിതിൻ യബ്ബാൽ (19) എന്നിവർ അറസ്റ്റിലായിരുന്നു.അതേസമയം മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അർധരാത്രിയും സുരക്ഷിതമായി യാത്ര ചെയ്യാമെന്നതാണ് ഗോവയുടെ പ്രത്യേകതയെന്ന് മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രി വിജയ് സർദേശായി പറഞ്ഞു. ”ഗോവയുടെ പ്രത്യേകത തന്നെ അതാണ്. ആഭ്യന്തര വകുപ്പ് കൈയാളുന്ന മന്ത്രി എന്ന നിലയിൽ നമ്മൾ സുരക്ഷിതരാണെന്നും രാത്രി യാത്ര ചെയ്താലും യാതൊന്നും സംഭവിക്കില്ലെന്നുമാണ് പറയേണ്ടിയിരുന്നത്”- സർദേശായി പറഞ്ഞു.