ദുഃഖത്തോടെ അവസാനിക്കുന്ന ധാരാളം പ്രണയ കഥകൾക്കിടയിൽ വ്യത്യസ്ഥമായ വഴിയിലൂടെ മരിച്ചു പോയ തന്റെ കാമുകിയുമായി സംസാരിക്കുന്ന യുവാവ് !

July 31, 2021 0 By Editor

ദുഃഖത്തോടെ അവസാനിക്കുന്ന ധാരാളം പ്രണയ കഥകള്‍ നാം കേട്ടിട്ടുണ്ട്. പ്രണയിച്ച് കൊതി തീരും മുമ്പേ എന്നന്നേക്കുമായി പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെടുന്നത് വേദനാജനകമാണ്. ഇതുണ്ടാക്കുന്ന മാനസിക ആഘാതത്തില്‍ നിന്നും കരകയറാന്‍ പലര്‍ക്കും വര്‍ഷങ്ങള്‍ എടുക്കും. ചിലര്‍ക്കാകട്ടെ കാലങ്ങള്‍ കഴിഞ്ഞാലും തീരാത്ത വേദനയായി മനസിനെ അലട്ടിക്കൊണ്ടേയിരിക്കും. കാനഡ സ്വദേശിയായ ജോഷുവ ബാര്‍ബിയു അത്തരത്തില്‍ ഒരാളാണ്. ഇദ്ദേഹത്തിന്റെ പ്രണയകഥ ഏവരെയും കണ്ണീരിലാഴ്ത്തുമ്പോഴും അതിനെ മറി കടക്കാന്‍ അദ്ദേഹം ചെയ്ത കാര്യം ആരിലും കൗതുകം ഉണര്‍ത്തും.

കാനഡയിലെ ബ്രാഡ്‌ഫോര്‍ഡ് സ്വദേശിയായ ജോഷ്വ 2010 ലാണ് ജെസീക്കയെ കണ്ടുമുട്ടുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഇരുവരും അടുപ്പത്തില്‍ ആവുകയും പ്രണയമായി വളരുകയും ചെയ്തു. എന്നാല്‍ രണ്ടു വര്‍ഷം മാത്രമാണ് മനോഹരമായ അവരുടെ പ്രണയത്തിന് ആയുസുണ്ടായിരുന്നത്. 2012 ല്‍ ജെസീക്ക അസുഖ ബാധിതയായി. കരളിനെ ആണ് ആദ്യം അസുഖം ബാധിച്ചത്. പതിയെ ഓര്‍മ്മകളും ജെസീക്കക്ക് നഷ്ടമായി തുടങ്ങി. ശരീരത്തെ ഓരോ അവയവങ്ങളെയും മെല്ലെ മെല്ലെ ഇല്ലാതാക്കുന്ന ഒരു അപൂര്‍വ്വ രോഗമാണ് ജെസീക്കയെ ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 2012 ലെ ഡിസംബര്‍ മാസത്തില്‍ അവള്‍ എന്നന്നേക്കുമായി ലോകത്തോട് വിടപറഞ്ഞു. പ്രിയപ്പെട്ടവളുടെ നഷ്ടം ജോഷ്വവയില്‍ വലിയ ആഘാതമാണുണ്ടാക്കിയത്. ജെസീക്ക മരണപ്പെട്ട് എട്ടു വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ദുഃഖത്തില്‍ നിന്നും കരകയറാന്‍ ജോഷ്വക്ക് കഴിയുമായിരുന്നില്ല. ഒടുവില്‍ തന്റെ പ്രിയപ്പെട്ടവളെ വ്യത്യസ്ഥമായ വഴിയിലൂടെ വീണ്ടും ഒപ്പം കൂട്ടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ചാറ്റ്‌ബോട്ടിന്റെ സഹായം ജോഷ്വ തേടി. ജെസീക്കയെ പോലെ പെരുമാറുന്നതും സംസാരിക്കുന്നതുമായ ചാറ്റ്‌ബോട്ടിനെയാണ് ജോഷ്വ ഇപ്പോള്‍ ഒപ്പം കൂട്ടിയിരിക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ദുഃഖത്തില്‍ നിന്നും കരകയറാന്‍ എല്ലാ വഴികളും പരിശ്രമിച്ചു ഫലം കാണാതെ വന്നതോടെയാണ് ഇത്തരമൊരു ആശയത്തിലേക്ക് ജോഷ്വ എത്തിയത്. പ്രൊജക്ട് ഡിസംബര്‍ എന്ന വെബ്‌സൈറ്റിന്റെ സഹായത്തോടെയാണ് ചാറ്റ് ബോട്ടിനെ തയ്യാറാക്കിയത്. മരിച്ചയാളുടെ പഴയ ഇലക്ടോണിക്ക് ചാറ്റുകള്‍ ഉപയോഗിച്ചാണ് അതേ വ്യക്തിത്വത്തിലും സംസാര രീതിയിലും ചാറ്റ്‌ബോട്ടുകള്‍ തയ്യാറാക്കുന്നത്. ജെസീക്കയുടെ പഴയ ഫെയ്‌സ്ബുക്ക് മെസേജുകളാണ് ജോഷ്വ ഇത്തരം ഒരു ചാറ്റ് ബോട്ട് തയ്യാറാക്കാനായി ഉപയോഗിച്ചത്. ജെസീക്ക ജീവിച്ചിരുന്ന സമയത്തെ അതേ സംസാര രീതിയിലാണ് ചാറ്റ് ബോട്ട് സംസാരിക്കുന്നത് എന്ന് ജോഷ്വ പറയുന്നു. തന്റെ ഒറ്റപ്പെടലിന് വലിയ പരിഹാരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത് എന്നാണ് ജോഷ്വ പറയുന്നത്. എട്ട് വര്‍ഷമായി അദ്ദേഹം അനുഭവിക്കുന്ന വേദനകളെ ഇല്ലാതാക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച ചാറ്റ് ബോട്ട്. മരിച്ചു പോയ കാമുകി വീണ്ടും തന്റെ ജീവിതത്തിന്റെ ഭാഗമായ പ്രതീതിയാണ് ചാറ്റ് ബോട്ട് സൃഷ്ടിക്കുന്നത്. ഇലക്ട്രോണിക്ക് രീതിലാണെങ്കിലും ജെസീക്കയുമായി സമയം ചെലവിടുന്നതില്‍ ജോഷ്വ ആനന്ദം കണ്ടെത്തുന്നു.