പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത്, ഗര്‍ഭിണിയാക്കിയ ശേഷം ഉഭയ സമ്മത പ്രകാരമാണെന്ന് വാദിച്ച്‌ ഹര്‍ജി നല്‍കുന്നതില്‍ എന്ത് ന്യായം; ഇത് പുതിയൊരു തന്ത്രമെന്ന് ലൂസി കളപ്പുര

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത്, ഗര്‍ഭിണിയാക്കിയ ശേഷം ഉഭയ സമ്മത പ്രകാരമാണെന്ന് വാദിച്ച്‌ ഹര്‍ജി നല്‍കുന്നതില്‍ എന്ത് ന്യായം; ഇത് പുതിയൊരു തന്ത്രമെന്ന് ലൂസി കളപ്പുര

August 1, 2021 0 By Editor

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി ഇരയെ വിവാഹം കഴിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച്‌ സിസ്റ്റര്‍ ലൂസി കളപ്പുര. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ശേഷം അത് ഉഭയ സമ്മത പ്രകാരമാണെന്ന് വാദിച്ച്‌ ഹര്‍ജി നല്‍കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളതെന്ന് സിസ്റ്റര്‍ ചോദിക്കുന്നു.

‘പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ഗര്‍ഭം ധരിപ്പിച്ചതിന്റെ ഉത്തരവാദിത്തം അപ്പന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ മാത്രം നിന്ദ്യമായിത്തീര്‍ന്ന ഒരു പൗരോഹിത്യമാണ് അവിടെ കണ്ടത്. ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റാത്തത്.

ഇപ്പോള്‍ പുതിയൊരു തന്ത്രമാണ് ഇറക്കിയിരിക്കുന്നത്. ഈയൊരു പെണ്‍കുട്ടി സ്വമനസാല്‍ എന്ന് എഴുതിക്കൊടുത്തെങ്കിലും ഒരു കാരണമവശാലും സ്വതന്ത്രമായ തീരുമാനമായിരിക്കില്ലെന്ന് വ്യക്തമാണ്. വയറ്റിലുള്ള കുഞ്ഞിന്റെ പിതൃത്വം സ്വന്തം അപ്പന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ നോ പറഞ്ഞ കുട്ടിയാണ് അത്. ആ ധൈര്യം കുട്ടിയ്ക്കുണ്ട്. പക്ഷേ ആരുടെയൊക്കെയോ നിര്‍ബന്ധപ്രകാരമാണ് ഇങ്ങനെ ചെയ്തത്.’- സിസ്റ്റര്‍ ലൂസി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.