മദ്ധ്യവയസ്‌കൻ വഴിയോരത്തെ ഹോട്ടലിൽനിന്ന് ഭക്ഷണവും ചോക്ലേറ്റും ജ്യൂസും വാങ്ങി നൽകി; പിറ്റേന്ന് അനുഭപ്പെട്ടത് അടിവയറ്റിൽ അതികഠിനമായ വേദന; പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു

August 4, 2021 0 By Editor

പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു. രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നാലര മാസം പ്രായമുള്ള കുഞ്ഞ് അപകടാവസ്ഥയിലായിരുന്നു. പെൺകുട്ടിക്ക് കഠിനമായ വയറുവേദന ഉണ്ടായതിനെ തുടർന്ന് ഞായറാഴ്ച അമ്മയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്.

ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭസ്ഥ ശിശു മരിക്കുകയായിരുന്നു. ഒരു മധ്യവയസ്‌കൻ തന്നെ കാറിൽ കയറ്റിക്കൊണ്ടു പോയിരുന്നതായാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ലോക്ഡൗണിനെത്തുടർന്ന് അമ്മയുടെ ജോലി നഷ്ടപ്പെട്ടതോടെ കുട്ടികൾ കരകൗശലവസ്തുക്കൾ നിർമ്മിച്ച്‌ കടകളിലും വീടുകളിലും കയറി വിറ്റിരുന്നു. സംഭവ ദിവസം ചുവന്ന കാറിലെത്തിയ മദ്ധ്യവയസ്‌കൻ വാഹനം നിർത്തി കരകൗശലവസ്തു വാങ്ങി. പണം വീട്ടിൽനിന്നെടുത്തുനൽകാമെന്നുപറഞ്ഞ് കാറിൽ കയറാൻ ആവശ്യപ്പെട്ടു. തിരുവഞ്ചൂർ ഭാഗത്തേക്ക് കാറോടിച്ചുപോയ മദ്ധ്യവയസ്‌കൻ വഴിയോരത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി നൽകി. പിന്നീട് കുട്ടിയെ കാറിലിരുത്തിയശേഷം ചോക്ലേറ്റും ജ്യൂസും വാങ്ങി. ഇത് നിർബന്ധിച്ച്‌ കുടിപ്പിച്ചശേഷം കാർ വിട്ടുപോയി. താൻ കാറിൽക്കിടന്ന് ഉറങ്ങിപ്പോയെന്നും വൈകീട്ട് അഞ്ചുമണിയോടെ ഉണർന്നപ്പോൾ കാർ മണർകാട് കവലയിലായിരുന്നെന്നും കുട്ടി പറയുന്നു.തുടർന്ന് പണവും വാങ്ങി ബസിൽ കയറിപ്പോയി. പിറ്റേന്ന് അടിവയറ്റിൽ വേദന അനുഭപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. ഞായറാഴ്ച ശക്തമായ വയറുവേദനയും രക്തസ്രാവവുമുണ്ടായതോടെ ആശുപത്രിയിലെത്തുകയായിരുന്നെന്നാണ് കുട്ടി മൊഴി നൽകിയതെന്നും പൊലീസ് പറയുന്നു. പോക്സോ നിയമ പ്രകാരം പോലീസ് കേസെടുത്തു.