കഞ്ചാവ് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു; 16 കാരന്‍ വീടിന് തീയിട്ടു; മുത്തശനും മുത്തശിയും വെന്തു മരിച്ചു

September 14, 2021 0 By Editor

 കഞ്ചാവ് ഉപയോഗം നിര്‍ത്തണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടതിന്റെ പേരില്‍ വീടിന് തീയിട്ട് 16കാരന്‍. വൃദ്ധരായ മുത്തശ്ശനും മുത്തശ്ശിയും വീടിനുള്ളില്‍ കിടന്ന് വെന്തുമരിച്ചു. സേലത്തുനിന്നും 60 കിലോമീറ്റര്‍ അകലെ ആത്തൂര്‍ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ചെറുമകന്‍ കഞ്ചാവിനും ലഹരി വസ്തുക്കള്‍ക്കും അടിമയാണെന്ന് മനസിലായതോടെ അവ ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന് നിരന്തരമായി പ്രേരിപ്പിച്ചതാണ് പതിനാറുകാരനെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. 70 വയസുള്ള പി കാട്ടൂര്‍രാജയും 60 വയസുകാരിയായ ഭാര്യ കാശിയമ്മാളുമാണ് ചെറുമകന്റെ ക്രൂരതയില്‍ മരിച്ചത്. ഇവരുടെ ചെറുമകനെ ആത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; സേലം കൊത്തമ്പാടിക്ക് സമീപമുള്ള ആത്തൂരിലെ ഓല മേഞ്ഞ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ചെറുമകന്‍ കഞ്ചാവിനും ലഹരി വസ്തുക്കള്‍ക്കും അടിമയാണെന്ന് മനസിലായതോടെ അതെല്ലാം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന് നിരന്തരമായി പ്രേരിപ്പിച്ചതാണ് കൗമാരകാരനെ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യാന്‍ പ്രകോപിപ്പിച്ചത്. വൃദ്ധ ദമ്പതികള്‍ ഉറങ്ങുന്ന സമയത്ത് ചെറുമകന്‍ വീടിന് പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. വീടും മുത്തശ്ശനും മുത്തശ്ശിയും അഗ്നിക്കിരയാവുന്നത് നോക്കി നിന്നു. കാലുകള്‍ക്ക് ബലക്ഷയമുള്ള ദമ്പതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ വീട് കത്തുന്നത് നോക്കി നില്‍ക്കുന്ന 16കാരനെയാണ് കണ്ടത്. ആത്തൂര്‍ പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് തീ അണച്ച് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചപ്പോഴേക്കും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ലഹരി ഉപയോഗിക്കരുതെന്ന് മുത്തച്ഛനും മുത്തശ്ശിയും നിര്‍ബന്ധിച്ചതുകൊണ്ടാണ് വീടിന് തീവച്ചതെന്ന് പിടിയിലായ 16കാരന്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.