നാലു വയസുകാരനെ പ്ലാറ്റ്‌ഫോമില്‍ എറിഞ്ഞു കൊലപ്പെടുത്തി: അച്ഛൻ അറസ്റ്റിൽ

നാലു വയസുകാരനെ പ്ലാറ്റ്‌ഫോമില്‍ എറിഞ്ഞു കൊലപ്പെടുത്തി: അച്ഛൻ അറസ്റ്റിൽ

September 21, 2021 5 By Editor

മുംബൈ: നാലു വയസുകാരനെ പ്ലാറ്റ് ഫോമിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈയിലെ സന്‍പാദ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലായിരുന്നു സംഭവം. 23കാരനായ ഇയാള്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.

മകനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സകാല്‍ സിംഗ് പവാറാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ നാലാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് വാഷി റെയില്‍വെ പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മകന്റെ സംരക്ഷണത്തെ ചൊല്ലി ഇയാളും രണ്ടാം ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു. രണ്ടാം വിവാഹത്തിന് ശേഷം ഇയാള്‍ മകനെ കൂടെ നിര്‍ത്തുകയും റെയില്‍വെ സ്റ്റേഷനിലും മറ്റും ഭിക്ഷാടനത്തിന് അയക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

മകനെ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ആദ്യഭാര്യ ഇയാളെ സമീപിച്ചിരുന്നു. ഇതിന്റെ പേരില്‍ പ്ലാറ്റ് ഫോമില്‍ വച്ച്‌ ഇയാളും രണ്ടാം ഭാര്യയും വഴക്കായി. വഴക്കിനിടെ ഇയാള്‍ കുട്ടിയെ എടുത്തെറിയുകായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. രണ്ടാം ഭാര്യയാണ് കുട്ടിയെ അപായപ്പെടുത്തിയതെന്നാണ് ഇയാള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് അച്ഛന്‍ തന്നെയാണ് കുട്ടിയെ പ്ലാറ്റ് ഫോമിലേക്ക് വലിച്ചെറിഞ്ഞതെന്ന് വ്യക്തമായി.