മലയാള സിനിമയുടെ പൗരുഷമുള്ള താരം  ജയൻ ഓർമ്മയായിട്ട് 41 -ാം വർഷം

മലയാള സിനിമയുടെ പൗരുഷമുള്ള താരം ജയൻ ഓർമ്മയായിട്ട് 41 -ാം വർഷം

November 16, 2021 0 By Editor

നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥനിൽ നിന്നും മലയാള സിനിമയുടെ പൗരുഷമുള്ള താരമായി മാറിയ ജയൻ എന്ന കൃഷ്ണൻ നായരുടെ 41 -ാം ചരമവാർഷിക ദിനം ആണെന്ന്. കേവലം 41-ാം വയസ്സിൽ ആ അതുല്യപ്രതിഭ വിടപറഞ്ഞപ്പോൾ ചുരുങ്ങിയ കാലയളവിനുള്ളിൽ 150ൽ പരം മലയാള ചിത്രങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. ഒരുകാലത്ത് ജയന്റെ ബെൽബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയർ സ്റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഫാഷന്റെ അവസാന വാക്കായിരുന്നു. കാലം എത്ര കഴിഞ്ഞാലും ജയന്റെ ഡയലോഗുകളും അദ്ദേഹത്തിന്റെ അംഗ ചലനങ്ങളും കേരളക്കരയിൽ പലവിധത്തിൽ ട്രെൻഡായി മാറിയിട്ടുണ്ട്.

‘ശാപമോക്ഷം’ എന്ന ചിത്രമാണ് ജയന്റെ കന്നി ചിത്രമായി കണക്കാക്കിപ്പോരുന്നത്. സെറ്റിൽ വച്ച് ജോസ് പ്രകാശ് കൃഷ്ണൻ നായർക്ക് ജയൻ എന്ന പേര് നൽകി. ‘പഞ്ചമിയിലെ’ വില്ലൻ കഥാപാത്രം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ‘ശരപഞ്ജരത്തിലെ’ കഥാപാത്രത്തിലൂടെ പൗരുഷം തുളുമ്പുന്ന റോളുകളുടെ മുഖമായി ജയൻ മാറി. 1979 പുറത്തിറങ്ങിയ ഈ ചിത്രം ബോക്സോഫീസ് റെക്കോഡുകൾ ഭേദിച്ചു. ഈ ട്രെൻഡ് പിടിച്ചുകൊണ്ട് തൊട്ടടുത്തവർഷം ‘അങ്ങാടി’ പുറത്തിറങ്ങി. ഒന്നിലധികം നായകന്മാർ ഉള്ള ചിത്രങ്ങളിലും ജയൻ പ്രത്യക്ഷപ്പെട്ടു. പ്രേംനസീറാണ് അത്തരം ചിത്രങ്ങളിൽ ജയന്റെ ഒപ്പമുണ്ടായിരുന്നത്. സോമൻ, സുകുമാരൻ, മധു എന്നിവർ സമകാലീനരാണ്.‌

അപകടം നിറഞ്ഞ സ്റ്റണ്ടുകൾ ഡ്യൂപ്പില്ലാതെ സ്വയം ചെയ്യുക എന്നത് ജയന്റെ പതിവായിരുന്നു. ‘ ഒടുവിൽ 1980 നവംബർ 16ന് ‘കോളിളക്കം’ എന്ന സിനിമയ്ക്കു വേണ്ടി ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ജയന്റെ ആകസ്മിക മരണം. റീടേക്കിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് നിലംപതിച്ചപ്പോൾ ചരിത്രം കുറിച്ച ആദ്യ ആക്ഷൻ ഹീറോയെ മലയാള ചലച്ചിത്ര ലോകത്തിന് നഷ്‌ടമാവുകയായിരുന്നു