
ദുരഭിമാനക്കൊല: ഗർഭിണിയുടെ തല വെട്ടിയെടുത്ത് സഹോദരൻ; തലയ്ക്കൊപ്പം സെൽഫിയെടുത്ത് അമ്മയും മകനും
December 6, 2021മുംബൈ: കാമുകനൊപ്പം ഒളിച്ചോടിയതിന് ഗര്‍ഭിണിയായ യുവതിയുടെ തലയറുത്ത് സഹോദരൻ. കൃതി തോര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ഒറംഗാബാദിലാണ് ഞെട്ടിക്കുന്ന സംഭവം.
ഞായറാഴ്ച യുവതിയുടെ വീട്ടിൽ സൗഹൃദം നടിച്ചെത്തിയ 17 കാരനായ സഹോദരനും അമ്മയുമാണ് കൃത്യം നിര്‍വഹിച്ചത്. തല അറുത്തെടുക്കുമ്പോൾ യുവതിയുടെ കാലിൽ പിടിച്ച് സഹായിച്ചത് അമ്മയാണെന്ന് പോലീസ് പറഞ്ഞു. കൃത്യം നിര്‍വഹിച്ച ശേഷം സഹോദരിയുടെ തല കൗമാരക്കാരൻ വായുവിൽ ചുഴറ്റി. കൂടാതെ തലയുമായി ഇരുവരും സെൽഫി എടുത്തതായും ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കാമുകനൊപ്പം ജൂണിലാണ് കൃതി തോര്‍ ഒളിച്ചോടിയത്. ഇതിൽ യുവതിയുടെ സഹോദരനും അമ്മയും പ്രകോപിതരായിരുന്നു. യുവതിയുമായി സംസാരിക്കണമെന്ന ആവശ്യവുമായാണ് അമ്മയും സഹോദരനും യുവതിയുടെ വീട്ടിൽ എത്തിയത്. ഇരുവര്‍ക്കും ചായ ഉണ്ടാക്കുമ്പോഴാണ് യുവതി ആക്രമിക്കപ്പെട്ടത്.
കൊല നടത്തിയ ശേഷം വീര്‍ഗാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികൾ കുറ്റം ഏറ്റു പറഞ്ഞു. പിന്നാലെ ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയെ അമ്മ ഒരാഴ്ച മുമ്പ് സന്ദര്‍ശിച്ചിരുന്നു. ഡിസംബര്‍ 5ന് അവര്‍ വീണ്ടും മകനുമായി എത്തി. പ്രതികൾ എത്തുമ്പോൾ ഭര്‍തൃമാതാവിനോടൊപ്പം വയലിൽ ജോലി ചെയ്യുകയായിരുന്നു യുവതി. അമ്മയേയും സഹോദരനേയും കണ്ടയുടനെ അവര്‍ സന്തോഷത്തോടെ ഓടിച്ചെന്നു. പ്രതികൾക്ക് വെള്ളം കൊടുത്ത ശേഷം ചായ ഉണ്ടാക്കാനായി യുവതി അടുക്കളയിലേക്ക് പോയി. ഇതിനിടെയാണ് പിന്നിൽ നിന്നും എത്തിയ സഹോദരൻ യുവതിയുടെ തല അറുത്തത്- പോലീസ് ഉദ്യോഗസ്ഥനായ കൈലാഷ് പ്രജാപതി പറഞ്ഞു.