കോവിഡ്  അഴിമതി പുറത്ത് വന്നതിനു പിന്നാലെ ഫയലുകൾ അപ്രത്യക്ഷമായി ; ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് കാണാതായത് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ

കോവിഡ് അഴിമതി പുറത്ത് വന്നതിനു പിന്നാലെ ഫയലുകൾ അപ്രത്യക്ഷമായി ; ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് കാണാതായത് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ

January 8, 2022 0 By Editor

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി. മരുന്ന് വാങ്ങൽ ഇടപാടുകളുടേത് അടക്കമുള്ളവയാണ് കാണാതായത്. സെക്‌ഷൻ ക്ലാർക്കുമാർ തന്നെയാണ് ഫയലുകൾ കാണാനില്ലെന്ന വിവരം അധികാരികളെ അറിയിച്ചത്. ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാർ കൂട്ടത്തിരച്ചിൽ നടത്തിയെങ്കിലും ഒരെണ്ണംപോലും കണ്ടെത്താനായില്ല.

കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻവഴി വാങ്ങിയത് വിവാദമായതിനു പിന്നാലെയാണ് ഫയലുകൾ അപ്രത്യക്ഷമായത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനിലും മരുന്നിടപാടുകളുടെ ഡിജിറ്റൽ ഫയലുകൾ പലതും നശിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ആരോഗ്യവകുപ്പ് ഡയറക്ടർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനെത്തുടർന്ന് കന്റോൺമെന്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നഷ്ടമായ ഫയലുകൾ എത്രയെന്ന് കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പോലീസിനെ അറിയിച്ചത്.

ഡയറക്ടറേറ്റിലെ ജീവനക്കാർ അറിയാതെ ഫയലുകൾ കൂട്ടത്തോടെ എടുത്തുമാറ്റാനാവില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗവും പ്രത്യേക അന്വേഷണം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വാങ്ങിയത് വിവാദമായതിനു പിന്നാലെ ഫയലുകൾ കാണാതായതാണ് ദുരൂഹത ഉണർത്തുന്നത്. എന്നാൽ കാണാതായ ഫയലുകള്‍ കൊവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും വളരെ പഴയ ഫയലുകളാണ് കാണാതായതെന്നും കെ എം എസ് സി എല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും ആരോ​ഗ്യമന്ത്രി വിശദീകരിക്കുന്നു.