കവി എസ്. രമേശൻ അന്തരിച്ചു

January 13, 2022 0 By Editor

കൊച്ചി: കവി എസ് രമേശൻ അന്തരിച്ചു. 69 വയസായിരുന്നു. കൊച്ചിയിലെ വീട്ടില്‍വെച്ച് കുഴഞ്ഞുവീണാണ് അന്ത്യം. പ്രഭാഷകൻ, സാംസ്ക്കാരിക പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു എസ് രമേശന്‍.

1996 മുതല്‍ 2001 വരെ മന്ത്രി ടി കെ രാമകൃഷ്ണന്‍റെ സാംസ്‌കാരിക വകുപ്പിന്‍റെ അഡീഷണല്‍ ചുമതലയുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി സേവനം നടത്തിയിട്ടുണ്ട്. മഹാരാജാസ് കോളേജിലാണ് ബിഎ,എംഎ പഠനം പൂര്‍ത്തിയാക്കിയത്. എറണാകുളം ലോ കോളേജിലായിരുന്നു നിയമപഠനം. മഹാരാജാസ് കോളേജില്‍ രണ്ടുതവണ യൂണിയന്‍ ചെയര്‍മാനായിരുന്നു. എസ് എന്‍ കോളേജില്‍ പ്രഫസറായിരുന്ന ഡോ.ടി പി ലീലയാണ് ഭാര്യ.

പ്രശസ്ത കവി എസ് രമേശന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു എസ് രമേശൻ. അധ:സ്ഥിത ജനവിഭാഗങ്ങളുടെ ശബ്ദമായി നിന്നു എക്കാലവും രമേശന്റെ കവിത. വരേണ്യ വിഭാഗത്തിന്റെ അധികാര ഘടനയോട് എന്നും കലഹിച്ചു പോന്നിട്ടുള്ള രമേശന്റെ കവിതയിലുണ്ടായിരുന്നത് നിസ്വ ജനപക്ഷപാതം തന്നെയായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന നേതാവ് എന്ന നിലയിലും ഗ്രന്ഥശാല സംഘം പ്രവർത്തകൻ എന്ന നിലയിലും ഗ്രന്ഥാലോകം പത്രാധിപൻ എന്ന നിലയിലും സാംസ്കാരിക വകുപ്പ് മന്ത്രിയുടെ സെക്രട്ടറി എന്ന നിലയിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സാംസ്കാരിക ലോകത്തിന് വിലപ്പെട്ട സംഭാവനകൾ നൽകാനുളള വിധത്തിലുള്ളതായിരുന്നു. കേരളത്തിലെ പുരോഗമന, രാഷ്ട്രീയ, സാമൂഹ്യ രംഗത്തിന് പൊതുവിലും പുരോഗമന കലാസാഹിത്യ സംഘത്തിന് പ്രത്യേകിച്ചും വലിയ നഷ്ടമാണ് രമേശന്റെ വിയോഗംമൂലം ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.