ലിം​ഗം മുറിക്കാൻ അയ്യപ്പദാസിന് എല്ലാ സഹായവും ചെയ്തത് ഡിജിപി ബി സന്ധ്യയെന്ന് ​ഗം​ഗേശാനന്ദ; സത്യം വെളിപ്പെടുത്തിയ പെൺകുട്ടിയെ ക്രൂശിക്കാൻ നീക്കം നടക്കുന്നെന്നും സ്വാമി

തിരുവനന്തപുരം: തന്റെ ലിം​ഗം ഛേദിക്കാനുള്ള എല്ലാ നീക്കങ്ങളും നടത്തിയത് അയ്യപ്പദാസെന്ന് സ്വാമി ഗംഗേശാനന്ദ. അയ്യപ്പദാസിന് കൃത്യം നടത്തുന്നതിനുള്ള എല്ലാ സഹായവും ചെയ്തത് ഇപ്പോൾ ഫയർ ആൻഡ് റെസ്‌ക്യൂ ചുമതല വഹിക്കുന്ന ഡിജിപി ബി സന്ധ്യയാണെന്ന് താൻ വിശ്വസിക്കുന്നെന്ന് ഗംഗേശാനന്ദ വെളിപ്പെടുത്തിയെന്നും മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നു. സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തിൽ അയ്യപ്പദാസും പെൺകുട്ടിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു സ്വാമിയുടെ പ്രതികരണം.

സത്യം വെളിപ്പെടുത്തിയ പെൺകുട്ടിയെ ക്രൂശിക്കാൻ നീക്കം നടക്കുന്നെന്നും സ്വാമി പറയുന്നു. ഇതിനെ നിയമപരമായി നേരിടുമെന്നും ഗംഗേശാനന്ദ വ്യക്തമാക്കി. പെൺകുട്ടിക്കെതിരെ പരാതിയില്ലെന്ന് നേരത്തെ പറഞ്ഞതാണ്. പെൺകുട്ടിയെ ദേഹപരിശോധന നടത്തുകയോ ആയുധം കണ്ടെടുക്കയോ ചെയ്തതായി വിവരമില്ല. കൃത്യത്തിൽ ഇരയായത് ഞാനാണ്. എനിക്ക് പരാതിയില്ലെന്ന് പറഞ്ഞിട്ടും പെൺകുട്ടിയെ കുടുക്കാൻ ആസൂത്രിത നീക്കമാണ് നടക്കുന്നത്- സ്വാമി കൂട്ടിച്ചേർത്തു. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ അറിഞ്ഞശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും സുഹൃത്തും ചേർന്ന് ഗൂഢാലോചന നടത്തി സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ടിൽ ഉള്ളത്. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചുവെന്ന് ആദ്യം പരാതി നൽകിയ പെൺകുട്ടി പിന്നെ മൊഴി മാറ്റിപ്പറഞ്ഞിരുന്നു. പെൺകുട്ടി മൊഴിമാറ്റാൻ ഇടയായ സാഹചര്യം അടക്കം പരിശോധിച്ചാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.

Post Your Business

പേട്ടയിലെ ഗംഗേശാനന്ദക്കെതിരായ ആക്രമണം വലിയ ചർച്ചയായിരുന്നു. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥ അടക്കം കേസിൽ ആരോപണ വിധേയ ആയിരുന്നു. കണ്ണമ്മൂലയിലെ പെൺകുട്ടിയുടെ വിട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ പരാതി. ഗംഗേശാനന്ദക്കെതിരെ ബലാൽസംഗത്തിന് പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിലും പെൺകുട്ടി സ്വാമിക്കെതിരെ മൊഴി നൽകി. എന്നാൽ സ്വയം ലിംഗം മുറിച്ചുവെന്ന് ആദ്യം മൊഴി നൽകിയ ഗംഗേശാനന്ദ പിന്നീട് ഉറക്കത്തിൽ ആരോ ആക്രമിച്ചതെന്ന് മാറ്റിപ്പറഞ്ഞു.

വിവാദം ശക്തമാകുന്നതിനിടെ കേസിൽ വീണ്ടും വഴിത്തിരിവുണ്ടായി. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും താനല്ല കൊല്ലാൻ ശ്രമിച്ചതെന്നും കാണിച്ച് പെൺകുട്ടി പൊലീസിനെ സമീപിച്ചു. സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും പെൺകുട്ടി പരാതി നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി മൊഴി നൽകി.

സംഭവത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന ആരോപിച്ച് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് എല്ലാ പരാതികളും ഒരു വഷത്തോളം ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിച്ചു. സ്വാമിയെ ആക്രമിച്ചത് പെൺകുട്ടി തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. സുഹൃത്തായ അയപ്പദാസുമായി ചേർന്നാണ് പെൺകുട്ടി പദ്ധതി തയ്യാറാക്കിയത്. ബന്ധത്തിന് തടസ്സം നിന്ന ഗംഗേശാനന്ദനയെ കേസിൽപ്പെടുത്തി ഒഴിവാക്കാനായിരുന്നു ശ്രമമെന്നാണ് കണ്ടെത്തൽ. സംഭവ ദിവസം രണ്ടുപേരും കൊല്ലത്തെ കടൽ തീരത്തിരുന്നാണ് പദ്ധതി തയ്യാറാക്കിയത്. കത്തിവാങ്ങി നൽകിയത് അയ്യപ്പദാസാണ്. ലിംഗം മുറിക്കുന്നതിനെ കുറിച്ച് ഗൂഗിളിൽ പരിശോധിച്ചിട്ടുണ്ട്. അന്നു തന്നെ സ്വാമിയുടെ ലിംഗം മുറിച്ചു.

ഉറക്കത്തിൽ മുറിച്ചുവെന്ന സ്വാമിയുടെ മൊഴി കളവാണെന്ന് ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് അനുമാനിക്കുന്നു. മറ്റാരുടെയും പ്രേരണയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെയും സഹായിയേയും പ്രതിചേർക്കാനാകുമോ എന്നതിൽ ക്രൈം ബ്രാഞ്ച് എജിയുടെ നിയമോപദേശം തേടി. പെൺകുട്ടിയുടെ മൊഴിയിൽ നിലവിൽ സ്വാമി ഗംഗേശാനന്ദക്കെതിരെ ആദ്യം എടുത്ത കേസിൽ ഇനി കുറ്റപത്രം സമർപ്പിക്കാമോയെന്നും നിയമപദേശം തേടിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story