15മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ മേയ്ത്രയില്‍ 46കാരിക്ക് വിജയകരമായി കരള്‍ മാറ്റിവച്ചു

15മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ മേയ്ത്രയില്‍ 46കാരിക്ക് വിജയകരമായി കരള്‍ മാറ്റിവച്ചു

May 17, 2022 0 By Editor
കോഴിക്കോട്:  ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഏകമാര്‍ഗ്ഗമെന്ന നിലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്ക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ 46 കാരിക്ക് ലഭിച്ചത് പുതുജീവന്‍. അതിസങ്കീര്‍ണ്ണമായ രോഗാവസ്ഥയിലുള്ള കരള്‍രോഗിയുടെ ജീവന്‍ രക്ഷിക്കാനായി 15 മണിക്കൂറോളം നീണ്ട ലൈവ് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജറിയാണ് നടത്തിയത്. സിആര്‍ആര്‍ടി മെഷിന്‍  സഹായത്തോടെ തുടര്‍ച്ചയായി ഡയാലിസിസ് നടത്തിക്കൊണ്ടിരുന്ന രോഗിക്കാണ് പെട്ടെന്ന് ശസ്ത്രക്രിയ വേണമെന്ന അവസ്ഥ വന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും പ്രത്യേക പരിശീലനം സിദ്ധിച്ച നഴ്‌സുമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന മെഡിക്കല്‍, സര്‍ജിക്കല്‍ ഗാസ്‌ട്രോ എന്‍ട്രോളജി സംഘത്തോടൊപ്പം ചെന്നൈ എംജിഎം ഹോസ്പിറ്റലിലെ സര്‍ജന്‍മാരും സാങ്കേതികവിദഗ്ധരും മണിക്കൂറുകളോളം കൈമെയ് മറന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായി കൂടിയാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഇതുവരെ ചെയ്ത കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ വളരെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയാണ് നടന്നതെന്ന് ചെന്നൈ എംജിഎം ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍ട്ടന്റും ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജനുമായ ഡോ. ത്യാഗരാജന്‍ ശ്രീനിവാസന്‍ പറഞ്ഞു.  രോഗാവസ്ഥ സങ്കീര്‍ണ്ണമായിരുന്നെങ്കിലും അതിവിദഗ്ധരായ ഡോക്ടര്‍മാരുടെ സാന്നിധ്യവും അതോടൊപ്പം നൂതനസാങ്കേതിക സംവിധാനങ്ങളുടെ പിന്തുണയും ലഭിച്ചത് ശസ്ത്രക്രിയാ ഫലത്തില്‍ നിര്‍ണ്ണായകമാണെന്ന് മെഡിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ. മുഹമ്മദ് കെ. അഭിപ്രായപ്പെട്ടു. നിര്‍ണ്ണായക ഘട്ടത്തില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചെങ്കിലും സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ കരള്‍ ദാതാവിനെ ലഭിച്ചതുകൊണ്ടാണ് ഈ ജീവന്‍രക്ഷാ ദൗത്യം പൂര്‍ത്തിയായതെന്ന് എംജിഎം ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍ട്ടന്റും ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജനുമായ ഡോ. കാര്‍ത്തിക് മതിവനന്‍ പറഞ്ഞു.
സര്‍ജന്‍മാര്‍ ഉള്‍പ്പെടെയുള്ള വലിയൊരു സംഘം പന്ത്രണ്ടു മണിക്കൂറിലേറെ നടത്തിയ അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ കൊണ്ട് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മേയ്ത്ര ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി ആന്റ് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. രോഹിത് രവീന്ദ്രന്‍ പറഞ്ഞു. വലിയൊരു ദൗത്യത്തിന്റെ ഭാഗമായതിലും ശസ്ത്രക്രിയ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗിക്ക് ആശുപത്രി വിടാനായതിലും സന്തോഷമുണ്ടെന്ന് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഷാനവാസ് കക്കട്ട് പറഞ്ഞു.
 കരളിന്റെ പ്രവര്‍ത്തനം 70 ശതമാനത്തോളം നശിച്ചാലും അത് തിരിച്ചുപിടിക്കാന്‍ കരളിനു കഴിയുമെന്നതാണ് അതിന്റെ സവിശേഷത. എന്നാല്‍ അതിനുമപ്പുറം നാശം സംഭവിച്ചാല്‍ കരള്‍മാറ്റി വയ്ക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. സങ്കീര്‍ണ്ണതകളേറെയുണ്ടായിരുന്നെങ്കിലും രോഗിയുടെ ജീവന്‍ രക്ഷിക്കാനായി എന്നതില്‍ സന്തോഷമേറെയുണ്ടെന്ന് എന്‍ഡോസ്‌കോപി സര്‍വീസസ് വിഭാഗം ഡയറക്ടറും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. ജിജോ വി ചെറിയാന്‍ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം രോഗിയെ കൈകാര്യം ചെയ്യുന്ന പോസ്റ്റ്-ട്രാന്‍പ്ലാന്റ് ഐസിയു-വിലെ അതിനൂതനവും സമഗ്രവുമായ സാങ്കേതിക സംവിധാനങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനവും ഇക്കാര്യത്തില്‍ പ്രധാനമായിരുന്നുവെന്ന് ക്രിറ്റിക്കല്‍ കെയര്‍മെഡിസിന്‍ മേധാവിയും കണ്‍സല്‍ട്ടന്റുമായ ഡോ. അനുരൂപ് വിശ്വനാഥ് പറഞ്ഞു.
അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ ജീവന്‍രക്ഷാ ദൗത്വത്തിന് നേതൃത്വം നല്‍കിയ മേയ്ത്രയിലെയും ചെന്നൈ എംജിഎം ഹോസ്പിറ്റലിലെയും മുഴുവന്‍ മെഡിക്കല്‍, സാങ്കേതിക വിദഗ്ധരെയും മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ഫൈസല്‍ കൊട്ടിക്കോളന്‍ അഭിനന്ദിച്ചു. ഏതുസങ്കീര്‍ണ്ണ രോഗാവസ്ഥകളെയും നേരിടാന്‍ പര്യാപ്തമായ അതിവിദഗ്ധരായ ഡോക്ടര്‍മാരും അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളും അടങ്ങുന്ന വ്യവസ്ഥാപിത സംഘമാണ് മേയ്ത്ര ഹോസ്പിറ്റലിന്റെ ശക്തിയെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും കാര്‍ഡിയോളജി വിഭാഗം ഉപദേഷ്ടാവും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു.