മറഡോണയുടെ മരണത്തിലെ അനാസ്ഥ; 8 പേര്‍ക്കു വിചാരണ; 25 വര്‍ഷം വരെ തടവു ലഭിച്ചേക്കും

മറഡോണയുടെ മരണത്തിലെ അനാസ്ഥ; 8 പേര്‍ക്കു വിചാരണ; 25 വര്‍ഷം വരെ തടവു ലഭിച്ചേക്കും

June 23, 2022 0 By Editor

ലണ്ടൻ: അർജന്റീന ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ മരണത്തിൽ കുറ്റകരമായ അനാസ്ഥ ആരോപിക്കപ്പെട്ട എട്ടുപേർ വിചാരണ നേരിടണമെന്ന് അർജന്റീന കോടതി. 25 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറഡോണയെ മരണത്തിന് മുൻപു ചികിത്സിച്ച ന്യൂറോ സര്‍ജന്‍ ലിയോപോള്‍ഡ് ലൂക്ക് ഉള്‍പ്പടെ എട്ടു പേർക്കെതിരെ നരഹത്യക്ക് നേരത്തെ  കേസെടുത്തിരുന്നു.

മറഡോണയുടെ ചികിത്സയിൽ പോരായ്മകളും വീഴ്ചകളും മെഡിക്കൽ ബോർഡ് കണ്ടെത്തിയതിനെ തുടർന്നാണ് കുറ്റകരമായ നരഹത്യക്ക് വിചാരണ നടത്താൻ കോടതി ഉത്തരവിട്ടത്. വേദനയുടെ സൂചനകള്‍ 12 മണിക്കൂറോളം പ്രകടിപ്പിച്ച മറഡോണയ്‌ക്ക് മതിയായ വൈദ്യസഹായം ലഭിച്ചില്ലെന്നും കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ ജീവന്‍ നിലനിര്‍ത്താമായിരുന്നു എന്നും മെഡിക്കല്‍ ബോര്‍ഡ്  പോസിക്യൂട്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

അർജന്റീനയിൽ നിലവിലുള്ള നിയമം അനുസരിച്ച് ഈ കുറ്റകൃത്യത്തിന്‌ എട്ടുമുതൽ 25 വർഷം വരെ തടവ് ലഭിക്കാം.അതേ സമയം പ്രതികൾ കുറ്റാരോപണം പൂർണ്ണമായി നിഷേധിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25നാണ് 60 വയസ്സുകാരനായ മറഡോണ അന്തരിച്ചത്. ഇതിനു രണ്ടാഴ്ച്ച മുൻപാണ് അദ്ദേഹം തലച്ചോറിലെ ശസ്‌ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടത്.