ആത്മഹത്യ ചെയ്ത ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ നേരിട്ടത് അതിക്രൂരമായ പീഡനം: ‘സ്വന്തം വീട്ടുകാരുമായി സംസാരിച്ചിട്ട് ആറു മാസത്തോളം !

ആത്മഹത്യ ചെയ്ത ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ നേരിട്ടത് അതിക്രൂരമായ പീഡനം: ‘സ്വന്തം വീട്ടുകാരുമായി സംസാരിച്ചിട്ട് ആറു മാസത്തോളം !

September 5, 2022 0 By Editor

കൊച്ചി: വടക്കൻ പറവൂരിൽ രണ്ടുമാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വീട്ടുകാരുടെ ക്രൂരത പുറത്ത്. ഭർതൃ വീട്ടുകാരുടെ ക്രൂരത സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് പോകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ താലിമാല ഊരി വെച്ച് പോകാനാണ് രഞ്ജിത്തിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതെന്ന് അമലയുടെ ബന്ധുവായ ലാവണ്യ.

രഞ്ജിത്തിന്റെ വീട്ടുകാരെ പറ്റി ഉയരുന്നത് ഗുരുതരമായ ആരോപണങ്ങൾ. ആത്മഹത്യയാണെന്നു പറയുന്നുണ്ടെങ്കിലും അക്കാര്യത്തിൽ സംശയമുണ്ടെന്നാണ് അമലയുടെ ബന്ധുവായ ലാവണ്യ പ്രതികരിച്ചിരിക്കുന്നത്. അമല സ്വന്തം വീട്ടുകാരുമായി സംസാരിച്ചിട്ടുപോലും ആറുമാസത്തിലേറെയായിരുന്നു. അമലയും രഞ്ജിത്തും അച്ഛൻ അശോകനും അമ്മ ബിന്ദുവുമായിരുന്നു വീട്ടിലെ താമസക്കാർ. അമലയെ ഭർതൃവീട്ടുകാർ ഫോൺ ഉപയോഗിക്കാൻ പോലും അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് വിളിക്കുന്നതിനും ഫോൺ നൽകിയിരുന്നില്ല. യുവതി ഗർഭിണിയായ വിവരംപോലും വീട്ടുകാർ അറിഞ്ഞിരുന്നില്ല.

ഓട്ടോ ഡ്രൈവറായ പറവൂത്തറ അയിക്കത്തറ രഞ്ജിത്തിന്റെ ഭാര്യയാണ് അമല (24). ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണു മരണത്തിനു കാരണമെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.

ഞായറാഴ്ച ഉച്ചയോടെയാണ് അമലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2020 ഓഗസ്റ്റിലാണു തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമലയും പറവൂർ സ്വദേശിയായ രഞ്ജിത്തും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷം രണ്ടു തവണയേ അമലയെ സ്വന്തം വീട്ടിലേക്ക് രഞ്ജിത്ത് പോകാൻ അനുവദിച്ചിരുന്നുള്ളൂ. വീട്ടുജോലികൾ ചെയ്യാൻ അറിയില്ലെന്ന് ആരോപിച്ചു പെൺകുട്ടിയുമായി ഭർതൃവീട്ടുകാർ എപ്പോഴും വഴക്കിടുകയായിരുന്നു. പ്രശ്നങ്ങൾ‌ പറഞ്ഞുതീർക്കാൻ ബന്ധുക്കൾ ഇടപെട്ടെങ്കിലും കലഹം തുടർന്നുകൊണ്ടേയിരുന്നു.

സ്വന്തം വീട്ടിലേയ്ക്കു വിടാൻ അമല ആവശ്യപ്പെട്ടെങ്കിലും രഞ്ജിത്ത് തയാറായില്ല. അടുത്തു താമസിക്കുന്ന ബന്ധുവീട്ടിലെങ്കിലും നിർത്താൻ പറഞ്ഞിട്ടും അനുസരിച്ചില്ല. രണ്ടര മാസം മുൻപ് അമലയെ നേരിൽകണ്ടു സംസാരിച്ചെങ്കിലും ഭർതൃവീട്ടുകാർ അടുത്തു നിന്നതിനാൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു തുറന്നുപറയാൻ സാധിച്ചില്ലെന്നു ലാവണ്യ പറഞ്ഞിട്ടുണ്ട്. പിതാവ് ഇടക്ക് കൂട്ടിക്കൊണ്ടു പോകാൻ വന്നെങ്കിലും മാനസികമായി പീഡിപ്പിച്ച് അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു. താലിമാല ഊരിവച്ചിട്ടു വേണമെങ്കിൽ കൊണ്ടുപൊയ്ക്കൊള്ളാനാണ് വീട്ടുകാർ പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്.