കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന്  എൻഐഎ റിപ്പോർട്ട്

കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന് എൻഐഎ റിപ്പോർട്ട്

October 4, 2022 0 By Editor

സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റിപ്പോർട്ട്. സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോർട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്. ഇവർ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ് എന്ന് മനോരമ റിപ്പോർട്ട് ചെയുന്നു

പട്ടികയിലുള്ള സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചുവരികയാണ്. സംസ്ഥാന പൊലീസിലെ സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണു കേന്ദ്ര ഏജൻസികളുടെ നിരീക്ഷണ വലയത്തിലുളളത്. സംസ്ഥാന പൊലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർക്കെതിരെയുള്ളത്.

കഴിഞ്ഞ ഫെബ്രുവരിയിൽ തൊടുപുഴ മേഖലയിലെ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിനു ചോർത്തി നൽകിയ സംഭവത്തിൽ സിവിൽ പൊലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാർ പൊലീസ് സ്റ്റേഷനിൽ സമാന ആരോപണത്തെത്തുടർന്ന് എഎസ്ഐ അടക്കം 3 പേരെ സ്ഥലം മാറ്റിയിരുന്നു.