പ്രതിയെ എളുപ്പത്തില്‍ കുരുക്കിയത് ഫോണിലൂടെ സുഹൃത്ത് കേട്ട വിഷ്ണുപ്രിയയുടെ അവസാന നിലവിളി

പ്രതിയെ എളുപ്പത്തില്‍ കുരുക്കിയത് ഫോണിലൂടെ സുഹൃത്ത് കേട്ട വിഷ്ണുപ്രിയയുടെ അവസാന നിലവിളി

October 23, 2022 0 By Editor

കണ്ണൂര്‍: മരിക്കുന്നതിന് മുൻപുള്ള വിഷ്ണുപ്രിയയുടെ അവസാന നിലവിളി പ്രതിയെ എളുപ്പത്തില്‍ കുരുക്കുന്നതിന് പ്രധാന തെളിവായി. പ്രതി എം. ശ്യാംജിത്ത് വീട്ടിലേക്ക് പതുങ്ങിവരുമ്പോള്‍ വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ സുഹൃത്തിനോട് വാട്‌സാപ്പില്‍ സംസാരിക്കുകയായിരുന്നു. സംസാരിച്ച് തീരുന്നതിന് മുന്‍പാണ് പ്രതി കൊലക്കത്തിയുമായി എത്തിയത്.

പോലീസെത്തുമ്പോള്‍ വിഷ്ണുപ്രിയയുടെ ഫോണ്‍ നിലത്ത് വീണുകിടക്കുകയായിരുന്നു. അവസാനമായി വിഷ്ണുപ്രിയ സംസാരിച്ചയാളെ പോലീസ് കണ്ടെത്തി. പൊന്നാനി സ്വദേശിയെ ബന്ധപ്പെട്ടപ്പോള്‍, ഒരു ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണപ്രിയ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. അഞ്ചുവര്‍ഷമായി വിഷ്ണപ്രിയ സുഹൃത്താണെന്നും അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തി.വിഷ്ണുപ്രിയയുടെ ഫോണില്‍നിന്നുതന്നെ ശ്യാംജിത്തിന്റെ നമ്പര്‍ കിട്ടി. നാട്ടില്‍ ആ പേരുള്ള ഒരു സുഹൃത്ത് വിഷ്ണുപ്രിയയ്ക്കുള്ളതായി ബന്ധുക്കള്‍ക്ക് അറിയില്ല. ആ നമ്പര്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പോലീസ് പിന്തുടര്‍ന്നു. എത്തിയത് മാനന്തേരിയില്‍. ആളെ കണ്ടെത്തിയപ്പോള്‍ ഒരു കുലുക്കവുമില്ലാതെ അച്ഛന്‍ നടത്തുന്ന ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. പോലീസിനോട് ആദ്യം എല്ലാം നിഷേധിച്ചു. ഒടുവില്‍ രക്ഷയില്ലെന്ന് കണ്ടപ്പോള്‍ എല്ലാം ഏറ്റുപറഞ്ഞു.

കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് ഹോട്ടലില്‍ ജോലിക്ക് നിന്നു. ഒരു പരിഭ്രമവും മുഖത്തുണ്ടായിരുന്നില്ല. രാവിലെ 10.30-ഓടെയാണ് ഹോട്ടലില്‍നിന്ന് ശ്യാംജിത്ത് പോയത്. വൈകിട്ട് നാടുവിടാനായിരുന്നു പദ്ധതി. വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊല്ലാന്‍ മൂന്നുദിവസം മുന്‍പാണ് തീരുമാനമെടുത്തത്. വെട്ടുകത്തി നേരത്തേ വാങ്ങി. ചുറ്റിക രണ്ടുദിവസം മുന്‍പും.

ആസൂത്രിതമായി കരുതലോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. ചുറ്റും നിറയെ വീടുകളുള്ള ഒരു പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രതിക്ക് പരിസരത്തെക്കുറിച്ച് നല്ല ധാരണയുണ്ടെന്ന് കരുതുന്നു. വിഷ്ണുപ്രിയ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇതൊക്കെ നിരീക്ഷിച്ച് കരുതലോടെയാണ് പ്രതി നീങ്ങിയതെന്ന് വ്യക്തമാണ്. നിലവിളിപോലും കേട്ടില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു.

കൊലപാതകം നടന്ന വീടിന്റെ തൊട്ടുമുന്നില്‍തന്നെയുള്ള വീട്ടില്‍ തേപ്പുപണിയിലേര്‍പ്പെട്ടവരുണ്ടായിരുന്നു. അവരൊന്നും വാക്കേറ്റമോ ബഹളമോ ഒന്നും കേട്ടില്ല. ആരുമറിയാതെ കൊലപാതകം നടത്തി പ്രതി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.