‘നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തു’; വീണ്ടും വിവാദപരാമര്‍ശവുമായി സുധാകരന്‍

‘നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തു’; വീണ്ടും വിവാദപരാമര്‍ശവുമായി സുധാകരന്‍

November 14, 2022 0 By Editor

കണ്ണൂർ∙ വർഗീയ ഫാഷിസത്തോടു പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസാണു ജവഹർലാൽ നെഹ്റുവിന്റേതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ശിശുദിനത്തോടനുബന്ധിച്ചു ഡിസിസി നടത്തിയ നവോത്ഥാന സദസ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനാ കെഎസ്‌യു പ്രവർത്തകനായിരിക്കെ, തോട്ടട, കിഴുന്ന മേഖലകളിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചപ്പോൾ, ആളെ അയച്ച് ശാഖയ്ക്കു സംരക്ഷണം നൽകിയിരുന്നതായി കഴിഞ്ഞ 9ന് എംവിആർ അനുസ്മരണ സമ്മേളനത്തിൽ കെ.സുധാകരൻ പറഞ്ഞത് വിവാദമായിരുന്നു.

ആർഎസ്എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു തന്റെ ക്യാബിനറ്റിൽ മന്ത്രിയാക്കാൻ മനസ്സു കാണിച്ചു. ഇത് നെഹ്റുവിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയെന്ന് സുധാകരന്റെ പ്രസ്താവന ദിവസങ്ങൾക്കു മുൻപ് വിവാദമായിരുന്നു. ഡോ.ബി.ആർ.അംബേദ്കറെ നിയമമന്ത്രി ആക്കിയതിലൂടെ ജനാധിപത്യത്തിന്റെ ഉയർന്ന മൂല്യം നെഹ്റു ഉയർത്തിപ്പിടിച്ചെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റുവിന്റെ കാലത്ത് പാർലമെന്റിൽ പ്രതിപക്ഷമില്ല, അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയിലില്ല. അന്ന് സിപിഎം നേതാവ് എ.കെ.ഗോപാലനെ പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്ത് അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കി നിർത്തിയ ജനാധിപത്യമൂല്യം അദ്ദേഹത്തിനുണ്ട്. പാർലമെന്റിൽ വിമർശിക്കാൻ പ്രതിപക്ഷം വേണം എന്ന അദ്ദേഹത്തിന്റെ ചിന്താഗതിയാണ് അർഹതയില്ലെങ്കിൽ എ.കെ.ഗോപാലനെ പ്രതിപക്ഷ നേതാവാക്കി അദ്ദേഹം വച്ചത്. ഒരു നേതാക്കളും ഇതൊന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.