പങ്കാളിയായ യുവതിയെ കൊന്ന് 35 കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു; യുവാവ് അറസ്റ്റിൽ

പങ്കാളിയായ യുവതിയെ കൊന്ന് 35 കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു; യുവാവ് അറസ്റ്റിൽ

November 14, 2022 0 By Editor

ന്യൂഡൽഹി: ഒപ്പം ജിവിച്ച പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടത്തായി വലിച്ചെറിഞ്ഞ യുവാവ് പൊലീസ് പിടിയിൽ. ശ്രദ്ധ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശ്രദ്ധയ്ക്കൊപ്പം ജീവിച്ചിരുന്ന അഫ്താബ് അമീൻ പൂനവാല എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

മേയ് 18ന് ശ്രദ്ധയും അഫ്താബും തമ്മിൽ വഴക്കുണ്ടായെന്നും തുടർന്ന് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് പൊലീസ് ഭാഷ്യം. കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളായി മുറിച്ച അഫ്താബ് അത് ഫ്രിജിൽ സൂക്ഷിച്ചു. തുടർന്നുള്ള 18 ദിവസങ്ങളിൽ വെളുപ്പിനെ രണ്ടു മണിയോടെ താമസസ്ഥലം വിടുന്ന അഫ്താബ് ശരീരഭാഗങ്ങൾ ഡൽഹി നഗരത്തിന്റെ വിവിധ ഇടങ്ങളിൽ കൊണ്ടിടുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു.

ഇരുപത്താറുകാരിയായ ശ്രദ്ധ മുംബൈയിൽ ഒരു മൾട്ടിനാഷനൽ കമ്പനിയുടെ കോൾ സെന്ററിൽ ജോലി ചെയ്യവേയാണ് അഫ്താബുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇവർ പ്രണയത്തിലാകുകയും ഒരുമിച്ച് മുന്നോട്ടു പോകാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ശ്രദ്ധയുടെ വീട്ടുകാർ ഈ ബന്ധത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇരുവരും മുംബൈയിൽനിന്ന് ഡൽഹിയിലെത്തി മെഹ്റൗലിയിലെ ഫ്ലാറ്റിൽ താമസമാക്കുകയും ചെയ്തു.

ഡൽഹിയിലേക്കു മാറിയതിനു പിന്നാലെ  കുടുംബാംഗങ്ങളിൽനിന്നുള്ള ഫോൺ കോളുകൾക്ക് ശ്രദ്ധ മറുപടി നൽകാതെയായി. നവംബർ എട്ടിന് ശ്രദ്ധയുടെ പിതാവ് വികാസ് മദാൻ മകളെ അന്വേഷിച്ച് ഡൽഹിയിലെത്തി. ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റിലെത്തിയപ്പോൾ അത് പൂട്ടികിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് മെഹ്റൗലി പൊലീസിനെ സമീപിച്ച് തന്റെ മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ടു പോയെന്നും പരാതി നൽകി.

ശ്രദ്ധയുടെ പിതാവിന്റെ പരാതിയിൽ ശനിയാഴ്ച അഫ്താബിനെ പൊലീസ് അറസ്റ്റു ചെയ്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.  ശ്രദ്ധ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് അഫ്താബ് പൊലീസിനോടു സമ്മതിച്ചു. തുടർന്ന് അഫ്താബിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്ത പൊലീസ് ശ്രദ്ധയുടെ മൃതദേഹത്തിനായി തിരച്ചിൽ ആരംഭിച്ചു.