‘ക്രൂര പീഡനം, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചു’: അർജുൻ ആയങ്കിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

‘ക്രൂര പീഡനം, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചു’: അർജുൻ ആയങ്കിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

February 14, 2023 0 By Editor

കണ്ണൂര്‍: സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അമല. അർജുനും കുടുംബവും ക്രൂരമായി പീഡിപ്പിച്ചുവെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചെന്നും അമല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

തനിക്കെന്ത് സംഭവിച്ചാലും അതിന്റെ പൂർണ ഉത്തരവാദിത്തം അർജുനും സുഹൃത്തുക്കൾക്കും കുടുംബത്തിനുമാവും എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് ലൈവ് തുടങ്ങുന്നത്. ആദ്യ തവണ അര്‍ജുന്‍ ജയിലില്‍ കിടന്ന സമയത്തെല്ലാം വീട്ടില്‍ വലിയ പീഡനമാണ് അനുഭവിച്ചത്. ഇതെല്ലാം അര്‍ജുനോട് പറഞ്ഞിരുന്നു. താന്‍ ആത്മഹത്യ ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അര്‍ജുന്‍ ആയങ്കിയുടെ വീട്ടുകാർക്കാണെന്ന് യുവതി പറയുന്നു. തന്നേയും അര്‍ജുനേയും തമ്മില്‍ തെറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ പണിയെടുത്തത് അര്‍ജുന്‍ ആയങ്കിയുടെ സഹോദരനും അമ്മയുമാണ്. തന്റെ കഴുത്തില്‍ കിടക്കുന്ന താലി രണ്ടാമത്തെയാണ്. ആദ്യത്തെ താലി വിറ്റുവെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത്. അതേക്കുറിച്ച് യാതൊരു ധാരണയുമില്ല. ഇവര്‍ ഇരുവരും കാരണമാണ് തങ്ങളുടെ വിവാഹ ബന്ധം തകര്‍ന്നത്. എന്റെ മകന് വെളുത്ത സുന്ദരിയായ പെണ്ണിനെ കിട്ടുമെന്ന് പറഞ്ഞ് ടോര്‍ച്ചര്‍ ചെയ്യുമായിരുന്നു. വെളുക്കാന്‍ വേണ്ടിഒരു ക്ലിനിക്കില്‍ ട്രീറ്റ്‌മെന്റിന് പോയിട്ടുണ്ടെന്നും യുവതി പറയുന്നു. തനിക്ക് ഭ്രാന്തായത് കൊണ്ടാണ് രണ്ട് തവണ അബോർഷൻ ചെയ്തതെന്നാണ് അവർ പറയുന്നത്. എന്നാൽ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതാണെന്നും കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ തനിക്ക് അറിയില്ല എന്ന് പറഞ്ഞ കാര്യങ്ങളറിയാം എന്നും അമല പറയുന്നു.

അര്‍ജുന്റെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് പ്രെഗ്നന്‍സി ടെസ്റ്റ് നടത്തിയത്. തുടര്‍ന്ന് തന്നെ അബോര്‍ഷന്‍ ചെയ്യാനായി കൊണ്ടുപോയി. അപ്പോല്‍ സമ്മതമല്ലെന്ന് പറഞ്ഞ് ഡോക്ടറുടെ മുന്നില്‍ നിന്ന് കരഞ്ഞു. ഇവന്‍ ഇതിന് മുന്നേ ഇവിടെ വന്നിട്ടുണ്ട് മോളേ എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. കുഴല്‍പ്പണം, സ്വര്‍ണക്കടത്ത് എല്ലാം ചെയ്യുന്ന ആളാണെന്ന് അറിയാം. തന്നോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നും അമല പറയുന്നു.

2019ലാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവരും പരിചയത്തിലാകുന്നത്. തൊട്ടടുത്ത വർഷം വിവാഹവും കഴിഞ്ഞു. 2021ലുണ്ടാകുന്ന ഒരപകടത്തിലാണ് അർജുനുൾപ്പെടുന്ന സ്വർണക്കടത്ത് ഇടപാട് പൊലീസ് കണ്ടെത്തുന്നത്. എന്നാൽ അന്നത്തെ ചോദ്യം ചെയ്യലിൽ തനിക്ക് അർജുന്റെ ഇടപാടുകളെ കുറിച്ച് ഒന്നുമറിയില്ല എന്നായിരുന്നു അമലയുടെ മൊഴി. ഇതിന് നേരെ വിപരീതമായി അർജുന്റെ ഇടപാടുകളെ കുറിച്ച് തനിക്കെല്ലാമറിയാമെന്ന് ലൈവിൽ അമല പറയുന്നു.

താനൊരു ഇടതുപക്ഷ അനുഭാവിയാണെന്നും തനിക്കെന്തും ചെയ്യാനാവുമെന്നും അർജുൻ പറഞ്ഞിട്ടുണ്ട്. അർജുൻ ആദ്യമായി ജയിലിൽ കിടന്ന സമയത്ത് ഇയാളുടെ വീട്ടുകാർ മാനസികമായി ഒരുപാട് തളർത്തിയിട്ടുണ്ടെന്നും അമല ആരോപിക്കുന്നു.