തളിപ്പറമ്പില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച 600 ഏക്കറോളം ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതെന്ന് അവകാശികള്‍

തളിപ്പറമ്പില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച 600 ഏക്കറോളം ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതെന്ന് അവകാശികള്‍

April 20, 2025 0 By eveningkerala

കണ്ണൂര്‍: തളിപ്പറമ്പില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച 600 ഏക്കറോളം ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതെന്ന് അവകാശികള്‍. പൂര്‍വികര്‍ വാക്കാല്‍ ലീസിന് നല്‍കിയതാണ് വഖഫ് ബോര്‍ഡ് ഇപ്പോള്‍ അവകാശമുന്നയിക്കുന്ന ഭൂമിയെന്നാണ് നരിക്കോട്ട് ഇല്ലത്തിന്റെ ഇപ്പോഴത്തെ അവകാശികള്‍ പറയുന്നത്.

സര്‍ സയ്യിദ് കോളജ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. തളിപ്പറമ്പ് നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും ഒരുകാലത്ത് നരിക്കോട്ട് ഇല്ലത്തിന്റേതായിരുന്നു. നഗരത്തിലെ പലരുടെയും ആധാരങ്ങളില്‍ ഉള്‍പ്പെടെ നരിക്കോട്ട് ഇല്ലത്തിന്റെ പേരു പരാമര്‍ശിച്ചിട്ടുമുണ്ട്. അങ്ങനെയിരിക്കേയാണ് തളിപ്പറമ്പിലെ 600 ഏക്കറോളം ഭൂമിക്ക് വഖഫ് ബോര്‍ഡ് അവകാശമുയര്‍ത്തിയത്.

വഖഫ് ബോര്‍ഡിനു ഭൂമി നല്‍കിയെന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്ന് നരിക്കോട്ട് ഇല്ലത്തെ മുതിര്‍ന്ന കാരണവര്‍ ചന്ദ്രശേഖരന്‍ നമ്പൂതിരിപ്പാട് പറയുന്നു. ഇത് വഖഫ് ബോര്‍ഡ് ഭൂമിയല്ലെന്നും തങ്ങളുടെ ഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതേ ഭൂമിയിലാണ് കണ്ണൂര്‍ ഡിസ്ട്രിക്ട് മുസ്ലിം എജ്യുക്കേഷണല്‍ അസോസിയേഷന്‍ 1967ല്‍ തളിപ്പറമ്പില്‍ സര്‍ സയ്യിദ് കോളജ് തുടങ്ങിയത്. പ്രസ്തുത ഭൂമി വഖഫ് സ്വത്താണെന്ന് അവകാശമുന്നയിച്ച് തളിപ്പറമ്പ് ജമാ അത്ത് വന്നപ്പോള്‍ ഇതിനെതിരേ എജ്യുക്കേഷണല്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഭൂമി നരിക്കോട്ടില്ലത്തിന്റേതാണെന്ന് പറയുന്നുണ്ട്.

നരിക്കോട്ട് ഇല്ലത്തിന്റെ അവകാശവാദത്തിന് ബലം നല്‍കുന്നതും എജ്യുക്കേഷണല്‍ അസോസിയേഷന്‍ നിലപാടാണ്.