‘സരിതയെ ബഷീറലി തങ്ങളുടെ അടുത്തേക്കു വിട്ടത് കുഞ്ഞാലിക്കുട്ടി; ആർഎസ്എസുമായി ചർച്ച നടത്തി’ ; വെളിപ്പെടുത്തലുമായി കെ.എസ്. ഹംസ

‘സരിതയെ ബഷീറലി തങ്ങളുടെ അടുത്തേക്കു വിട്ടത് കുഞ്ഞാലിക്കുട്ടി; ആർഎസ്എസുമായി ചർച്ച നടത്തി’ ; വെളിപ്പെടുത്തലുമായി കെ.എസ്. ഹംസ

March 19, 2023 0 By Editor

കോഴിക്കോട്: മലപ്പുറത്തെ മുസ്ലിം ലീഗ് എം.എൽ.എയുമായി ചർച്ച നടത്തിയെന്ന ആർ.എസ്.എസ്. വെളിപ്പെടുത്തല്‍ ശരിവെച്ച് പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. മുസ്ലിം ലീഗിനെ ഇടത് പാളയത്തിലെത്തിക്കുകയാണ് ആർ.എസ്.എസ്. ലക്ഷ്യം. ഇതിന് വേണ്ടിയാണ് മലപ്പുറത്തെ ലീഗ് എം.എൽ.എയും ആർ.എസ്.എസ്. നേതൃത്വവും ചർച്ച നടത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായാണ് എം.എൽ.എ ചർച്ചക്ക് പോയതെന്നും ലീഗ് മുൻ സെക്രട്ടറി കെ.എസ് ഹംസ ആരോപിച്ചു.

കാട്ടുകള്ളന്മാരുടെയും അധോലോക നായകരുടെയും കയ്യിലാണ് മുസ്‍ലിം ലീഗ് എന്ന് അദ്ദേഹം വിമർശിച്ചു. യുഡിഎഫ് നേതാക്കൾക്കു പോലും കുഞ്ഞാലിക്കുട്ടിയെ വിശ്വാസമില്ല. അദ്ദേഹം ചർച്ചകൾ ബിജെപിക്കു ചോർത്തുമോ എന്ന് നേതാക്കൾക്കു പേടിയുണ്ടെന്നും ഹംസ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി ബിജെപിയുമായി രഹസ്യ ചങ്ങാത്തത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) പേടിച്ച് ബിജെപിയെയും വിജിലൻസിനെ പേടിച്ച് പിണറായിയെയും കുഞ്ഞാലിക്കുട്ടി വിമർശിക്കില്ല. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ പിണറായി വിജയനെക്കുറിച്ചും ബിജെപിയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പോലും പേടിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നോടു പറഞ്ഞതായി ഹംസ വെളിപ്പെടുത്തി. എന്തു പറഞ്ഞാലും അത് അവിടെ എത്തുമെന്നാണ് അവരുടെ ഭയമെന്നും ഹംസ പറഞ്ഞു. സരിത എസ്.നായരെ ബഷീറലി തങ്ങളുടെ അടുത്തെത്തിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും ഹംസ ആരോപിച്ചു.

സാദിഖലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണ്. പാർട്ടി പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഹൈദരലി ശിഹാബ് തങ്ങളെ കുടുക്കാൻ ശ്രമിച്ചു. നിങ്ങൾ നിരപരാധിയാണെന്നു ബോധ്യമുണ്ടെന്നും സൂക്ഷിക്കണമെന്നും ഇഡി അദ്ദേഹത്തോട് പറഞ്ഞു. ആ ഭയത്തോടെയാണ് ഹൈദരലി തങ്ങൾ മരണപ്പെട്ടത്. ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തതും കള്ളപ്പണ ഇടപാടും പാർട്ടി യോഗത്തിൽ താൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് തന്നെ പുറത്താക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഹംസ പറഞ്ഞു.