കൊട്ടാരക്കര ആശുപത്രിയില്‍ യുവാവിന്റെ ആക്രമണം ; കണ്ണില്‍കണ്ടവരെയെല്ലാം കുത്തി; ലേഡീ ഡോക്ടര്‍ കൊല്ലപ്പെട്ടു

കൊട്ടാരക്കര ആശുപത്രിയില്‍ യുവാവിന്റെ ആക്രമണം ; കണ്ണില്‍കണ്ടവരെയെല്ലാം കുത്തി; ലേഡീ ഡോക്ടര്‍ കൊല്ലപ്പെട്ടു

May 10, 2023 0 By Editor

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവ് നടത്തിയ അക്രമത്തില്‍ പോലീസുകാര്‍ക്കും ഡോക്ടര്‍ക്കും കുത്തേറ്റു. അഞ്ചുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിനെ കൊട്ടാരക്കര പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തിയാണ് കീഴടക്കിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദനദാസ് (22) ആണ് മരിച്ചത്. ഇന്നു പുലർച്ചെ നാലരയോടെയാണു സംഭവം. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു.  ആറോളം കുത്തുകള്‍ ഇവര്‍ക്കേറ്റു.

ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ പൂയപ്പള്ളിയിലെ വീട്ടില്‍ അക്രമസ്വഭാവം കാട്ടിയ സന്ദീപ് വീട്ടുകാര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിളിച്ചു പറയുകയും പോലീസും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

ആശുപത്രിയിലും യുവാവ് അക്രമസ്വഭാവം കാട്ടുകയായിരുന്നു. ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് യുവാവ് കണ്ണില്‍കണ്ടവരെയെല്ലാം കുത്തി. തുടര്‍ന്നായിരുന്നു ലേഡീഡോക്ടര്‍ വന്ദനയ്ക്ക് നേരെ ആക്രമണം നടത്തിയത്. തടയാനെത്തിയ കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ ഓടിയെത്തി. തുടര്‍ന്ന് ഇവരെയും യുവാവ് ആക്രമിച്ചു. പോലീസുകാരുടെ കയ്യിലും പുറത്തും കുത്തേറ്റു. അതിന് ശേഷമായിരുന്നു വന്ദനദാസിന് നേരെ തിരിഞ്ഞത്. ആക്രമണത്തില്‍ നിലത്തുവീണ വന്ദനയുടെ കഴുത്തിലും പുറത്തും തലയിലും കുത്തുകയായിരുന്നു. പിന്നീട് കൊട്ടാരക്കര പോലീസ് സ്‌റ്റേഷനില്‍ നിന്നും കൂടുതല്‍ പോലീസുകാര്‍ എത്തിയായിരുന്നു യുവാവിനെ കീഴടക്കിയത്.