ചോദ്യം പോലും ചെയ്യാനായില്ല ; വെട്ടേറ്റു മരിച്ച ഭാര്യയ്ക്ക് പിന്നാലെ വിഷം കഴിച്ച ഭര്‍ത്താവും മരിച്ചു ; ഇരുളടയുമോ പങ്കാളിയെ കൈമാറിയ കേസ്

കോട്ടയം: പങ്കാളിയെ കൈമാറിയ കേസില്‍ ഭാര്യ വെട്ടേറ്റു മരിച്ചതിന് പിന്നാലെ വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരണമടഞ്ഞു. ഇന്ന് പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു മരണം. ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ പോലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ഇയാള്‍ മരണമടഞ്ഞത്. ഇതോടെ കൊലപാതകം പങ്കാളിയെ കൈമാറ്റം ചെയ്ത കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന വിവരത്തില്‍ ഇരുള്‍ വീണു.

ഈ മാസം 19 നായിരുന്നു പങ്കാളിയെ കൈമാറ്റം ചെയ്തതിന് ഭര്‍ത്താവിനെതിരേ കേസ് കൊടുത്ത മണര്‍കാട് സ്വദേശിനി കോട്ടയം മണര്‍കാടുള്ള വീട്ടില്‍ വെട്ടേറ്റു മരിച്ചത്. വെട്ടിയത് ഭര്‍ത്താവാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഭാര്യയെ കൊലപ്പെടുത്തി ഇയാള്‍ കടന്നുകളയുകയായിരുന്നു എന്നാണ് കൊല ചെയ്യപ്പെട്ട സ്ത്രീയുടെ കുടുംബം ആരോപിച്ചത്. പിന്നീട് ഇയാളെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും പോലീസ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരം ചോദിച്ചറിയണമെന്നിരിക്കെയാണ് ഇയാളുടെ മരണവും സംഭവിച്ചിരിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ആരോഗ്യനില വഷളായ നിലയിലായിരുന്നു ഇയാള്‍. കഴിഞ്ഞ 10 ദിവസമായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ ആരോഗ്യനില കൂടുതല്‍ മോശമായി. കൊലപാതകത്തിന് പിന്നില്‍ ദുരൂഹതയുണ്ടോ? പങ്കാളിയെ കൈമാറിയ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏതെങ്കിലും രീതിയില്‍ പങ്കുണ്ടോ എന്നെല്ലാമുള്ള സംശയം പോലീസിനുണ്ടായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story