സ്‌ക്രാച്ച്‌ വിന്‍ വഴി കാര്‍ സമ്മാനമായി ലഭിച്ചെന്ന്‌ കാട്ടി തട്ടിപ്പ്‌; രണ്ടംഗ സംഘം അറസ്‌റ്റില്‍

സ്‌ക്രാച്ച്‌ വിന്‍ വഴി കാര്‍ സമ്മാനമായി ലഭിച്ചെന്ന്‌ കാട്ടി തട്ടിപ്പ്‌; രണ്ടംഗ സംഘം അറസ്‌റ്റില്‍

June 7, 2023 0 By Editor

ആലപ്പുഴ: സ്‌ക്രാച്ച്‌ വിന്‍ വഴി കാര്‍ സമ്മാനമായി ലഭിച്ചെന്നു കാട്ടി നാപ്‌തോള്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പു നടത്തുന്ന സംഘത്തിലെ യുവാക്കള്‍ അറസ്‌റ്റില്‍.

ആലപ്പുഴ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ദേവികുളങ്ങര പഞ്ചായത്ത്‌ 12-ാം വാര്‍ഡില്‍ പുതുപ്പള്ളി പൂത്തൂര്‍ കിഴക്കതില്‍ വീട്ടില്‍നിന്നും ഇടുക്കി ജില്ലയില്‍ കരിങ്കുന്നം പഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ കരിങ്കുന്നം പുത്തൂര്‍ കിഴക്കതില്‍ വീട്ടില്‍ താമസിക്കുന്ന മനു ചന്ദ്രന്‍(35), എറണാകുളം ജില്ലയില്‍ ആലുവ താലൂക്കില്‍ കീഴ്‌മാട്‌ പഞ്ചായത്ത്‌ 21-ാം വാര്‍ഡില്‍ ചെന്താര വീട്ടില്‍ ലിഷില്‍(35) എന്നിവരെയാണ്‌ ആലപ്പുഴ സൈബര്‍ ൈക്രം പോലീസ്‌ പിടികൂടിയത്‌.

ഇടുക്കി ജില്ലയിലെ കരിങ്കുന്നത്തുനിന്നാണ്‌ പ്രതികളെ പിടികൂടിയത്‌. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിനിക്കു നാപ്‌തോള്‍ സമ്മാന പദ്ധതിയിലൂടെ ഥാര്‍ വാഹനം സമ്മാനമായി ലഭിച്ചെന്നും വാഹനം ലഭിക്കുന്നതിനു സര്‍വീസ്‌ ചാര്‍ജും വിവിധ ടാക്‌സ്‌ ചാര്‍ജുകളിലേക്കാണെന്നു പരാതിക്കാരിയെ വിശ്വസിപ്പിച്ചു കൊണ്ട്‌ 16 തവണകളായി പരാതിക്കാരിയുടെ പക്കല്‍നിന്നും 8,22,100 രൂപ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക്‌ അയപ്പിച്ചു. വാഹനം ആവശ്യപ്പെട്ടപ്പോള്‍ പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്‌തു. സംശയം തോന്നിയ പരാതിക്കാരി ആലപ്പുഴ ൈക്രം പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി.

ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശാനുസരണം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണ സംഘം രൂപീകരിക്കുകയും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ എഴുന്നൂറോളം സി.സി.ടി.വി ദൃശ്യങ്ങളും രണ്ടായിരത്തോളം ഫോണ്‍ വിളികളും പരിശോധിച്ചും ശാസ്‌ത്രീയമാര്‍ഗങ്ങളിലൂടെയുമാണു പ്രതികളെ പിടികൂടിയത്‌. ആലപ്പുഴ ക്രം പോലീസ്‌ സ്‌റ്റേഷന്‍ ഐ.എസ്‌.എച്ച്‌.ഒ കെ.പി വിനോദ്‌, എ.എസ്‌.ഐമാരായ സജികുമാര്‍, ശരത്‌ചന്ദ്രന്‍, എസ്‌. സി.പി.ഒമാരായ ബിനോജ്‌, നെഹല്‍, സി.പി. ഒ-മാരായ സുഭാഷ്‌ ചന്ദ്രബോസ്‌, സിദ്ദിഖ്‌, ജോസഫ്‌ ജോയ്‌ എന്നിവരും എസ്‌.ഐ അജിത്ത്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സൈബര്‍ സെല്‍ വിദഗ്‌ധരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
കൂടുതല്‍ ആളുകള്‍ ഇത്തരം തട്ടിപ്പിനു ഇരയായിട്ടുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്നു പോലീസ്‌ അറിയിച്ചു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.