പ്രവീൺ നെട്ടാരു കൊലപാതകം; പോപ്പുലർ ഫ്രണ്ട് ഭീകരരെ സഹായിച്ചവരുടെ വീടുകളിൽ എൻഐഎ റെയ്ഡ്

പ്രവീൺ നെട്ടാരു കൊലപാതകം; പോപ്പുലർ ഫ്രണ്ട് ഭീകരരെ സഹായിച്ചവരുടെ വീടുകളിൽ എൻഐഎ റെയ്ഡ്

June 28, 2023 0 By Editor

ന്യൂഡൽഹി : യുവമോർച്ച നേതാവ് പ്രവൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കർണാടകയിൽ വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) റെയ്ഡ്. കേസിൽ പോപ്പുലർ ഫ്രണ്ട് ഭീകരരെ സഹായിച്ച മൂന്ന് പേരുടെ വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്.

കൊടക് ജില്ലയിലെ അബ്ദുൾ നാസിർ, റഹ്മാൻ എന്നിവരുടെ വീടുകളിലും ദക്ഷിണ കന്നഡയിലെ നൗഷാദിന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. ഇവർ മൂന്ന് പേരും ഒളിവിലാണ്. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ഒളിവിൽ പോകാൻ ഇവർ സഹായമെത്തിച്ച് നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കർണാടകയിലും തമിഴ്‌നാട്ടിലുമാണ് പ്രതികളെ ഒളിപ്പിച്ചത്.

മൂന്ന് പേരുടെയും വീടുകളിൽ നിന്ന് രഹസ്യ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. മൂന്ന് പേർ കൂടാതെ കേസിലെ പ്രതികളായ മറ്റ് അഞ്ച് പേരും ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

പ്രവീൺ നെട്ടാരു കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലുള്ളവർ ഉൾപ്പെടെ 21 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തിൽ 2022 ജൂലൈ 26 നാണ് പോപ്പുലർ ഫ്രണ്ടിന്റെ ‘കില്ലർ സ്‌ക്വാഡുകൾ’ അല്ലെങ്കിൽ ‘സർവീസ് ടീമുകൾ’ പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. 2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വർഗീയ വിദ്വേഷം പടർത്താൻ ലക്ഷ്യമിട്ടാണ് ഇത്തരം കൊലപാതകങ്ങൾ നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.