സര്‍ക്കാര്‍ താത്പര്യങ്ങള്‍ വേണ്ട: സംസ്ഥാന പോലീസ് മേധാവി നിയമനം യുപിഎസ്‌സി തീരുമാനിക്കും

July 3, 2018 0 By Editor

ന്യൂഡല്‍ഹി: സംസ്ഥാന പോലീസ് മേധാവി നിയമനം യു.പി.എസ്.സിക്കു വിട്ടുകൊണ്ട് സുപ്രീംകോടതി മര്‍ഗരേഖ പുറപ്പെടുവിച്ചു. രാഷ്ട്രിയ താത്പര്യം നോക്കി സംസ്ഥാന സര്‍ക്കാരുകള്‍ ഡി.ജി.പിമാരെ നിയമിക്കാന്‍ പാടില്ലെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.

ഡി. ജി.പി. നിയമനത്തിന് മാര്‍ഗരേഖ കൊണ്ടുവരണം എന്നാവശ്യപ്പെടുന്ന ഹര്‍ജി ഏറെക്കാലമായി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഡി.ജി.പി നിയമനവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പാലിച്ചില്ലെന്ന് ഹര്‍ജി പരിഗണിക്കവെ അറ്റോര്‍ണ്ണി ജനറല്‍ കോടതിയെ അറിയിച്ചു.

ഒരു ഡി.ജി.പിയെ നിയമിച്ചു കഴിഞ്ഞാല്‍ അയാള്‍ക്കു രണ്ടു വര്‍ഷത്തെ കാലാവധി നല്‍കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം വിരമിക്കുകയാണെങ്കില്‍ മാത്രമേ ഈ കാലാവധിയില്‍ മാറ്റം വരുത്താന്‍ പാടുള്ളു. ഡി.ജി.പി വിരമിക്കുന്നതിന് മൂന്നുമാസം മുമ്ബ് പുതിയതായി ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ യു.പി.എസ്.സിക്ക് നല്‍കണം.

പേരുകള്‍ പരിഗണിച്ചുകൊണ്ട് പാനല്‍ തയാറാക്കണം. ഈ പാനലില്‍ നിന്നുവേണം സംസ്ഥാന സര്‍ക്കാരുകള്‍ ഡി.ജി.പിമാരെ നിയമിക്കാന്‍. താത്കാലിക ഡി.ജി.പിമാര്‍ പാടില്ല. സ്ഥിര നിയമനമാണ് വേണ്ടത്. ആക്ടിങ്ങ് ഡി.ജി.പിമാര്‍ പാടില്ലെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.