മറ്റൊരു ഗ്രഹത്തില്‍ എത്തിയാല്‍ മനുഷ്യരേക്കാള്‍ പതിന്മടങ്ങ് ശക്തിയുണ്ടാകുമെന്ന് നവീനും ദേവിയും ആര്യയും വിശ്വസിച്ചു; കൂടുതല്‍ തെളിവുകള്‍ പുറത്ത്

മറ്റൊരു ഗ്രഹത്തില്‍ എത്തിയാല്‍ മനുഷ്യരേക്കാള്‍ പതിന്മടങ്ങ് ശക്തിയുണ്ടാകുമെന്ന് നവീനും ദേവിയും ആര്യയും വിശ്വസിച്ചു; കൂടുതല്‍ തെളിവുകള്‍ പുറത്ത്

April 5, 2024 0 By Editor

തിരുവനന്തപുരം: അരുണാചലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളും സുഹൃത്തും അന്യഗ്രഹ ജീവിതം ഉണ്ടെന്ന് വിശ്വസിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ആര്യയുടെ ലാപ്‌ടോപ്പില്‍ നിന്നും വിചിത്ര വിശ്വാസങ്ങളുടെ രേഖകള്‍ പൊലീസ് കണ്ടെത്തി.

സ്‌പേസ്ഷിപ്പുകളെ കുറിച്ചുള്ള ചിത്രങ്ങളടക്കം സൂക്ഷിച്ചിട്ടുള്ള ലാപ്‌ടോപ്പില്‍ ഭൂമിയിലെ മനുഷ്യരെയും മൃഗങ്ങളെയും മറ്റ് ഗ്രഹങ്ങളിലേക്ക് കൊണ്ടു പോകാം എന്നതിനുള്ള വിചിത്ര രേഖകളുണ്ട്. ദിനോസറുകള്‍ക്ക് വംശ നാശം സംഭവിച്ചിട്ടില്ലന്നും അവയെ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റിയെന്നുമാണ് ഈ രേഖകളില്‍ പറയുന്നത്. ദിനോസറുകളെക്കുറിച്ച് മുതല്‍ മനുഷ്യഭാവിയെക്കുറിച്ച് വരെ രേഖയില്‍ ഉണ്ട്.

ഭൂമി അധികനാള്‍ നിലനില്‍ക്കില്ലെന്ന് വാദിക്കുന്ന രേഖകളാണിത്. ഭൂമിയിലെ 90% മനുഷ്യരെയും മൃഗങ്ങളെയും മറ്റ് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകും. സ്‌പേസ് ഷിപ്പുകളുടെ ഇന്ധനം ഉല്‍ക്കകളില്‍ നിന്നുള്ള ആന്റി കാര്‍ബണ്‍ ആണ്. അന്റാര്‍ട്ടിക്കയില്‍ ഗവേഷണ കേന്ദ്രവും സ്‌പേസ്ഷിപ്പുകളുമുണ്ടെന്നും രേഖകളില്‍ പറയുന്നു. ആന്‍ഡ്രോമീഡ ഗാലക്‌സിയില്‍ നിന്നുള്ള അന്യഗ്രഹ ജീവിയുമായുള്ള സംഭാഷണം എന്ന നിലയിലാണ് ഇവ കണ്ടെത്തിയത്. 466 പേജ് ഉള്ള രേഖയുടെ പകര്‍പ്പ് പൊലീസ് പുറത്തുവിട്ടു.

തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിനി ദേവി (40), ഭര്‍ത്താവ് കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍തോമസ് (40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരം മേലത്തുമേലെ ജങ്ഷന്‍ ‘ശ്രീരാഗ’ത്തില്‍ ആര്യ നായര്‍ (29) എന്നിവരെയാണ് അരുണാചലിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചായിരുന്നു നവീനും ദേവിയും ആര്യയും ചര്‍ച്ച ചെയ്തിരുന്നത്. മറ്റൊരു ഗ്രഹത്തില്‍ എത്തിയാല്‍ ഭൂമിയിലേതിനേക്കാള്‍ മികച്ച ജീവിതം സാധ്യമാകുമെന്നും മനുഷ്യരേക്കാള്‍ പതിന്മടങ്ങ് ബുദ്ധിശക്തിയുണ്ടാകുമെന്നുമാണ് ഇവര്‍ വിശ്വസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

ഡോണ്‍ ബോസ്‌കോ എന്ന പേരിലുള്ള വ്യാജ ഇമെയില്‍ ഐഡിയില്‍ നിന്ന് ഇവര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആര്യയ്ക്ക് മൂന്ന് വര്‍ഷം മുമ്പ് ലഭിച്ച ഒരു ഇമെയില്‍ സന്ദേശം അന്വേഷണത്തില്‍ നിര്‍ണായകമായിട്ടുണ്ട്. അന്യഗ്രഹ ജീവിതത്തെ കുറിച്ചാണ് ഈ മെയിലില്‍ പറഞ്ഞിരിക്കുന്നത്. ഈ മെയില്‍ ആര്യ മറ്റ് ചിലര്‍ക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. ആര്യയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഈ സന്ദേശം ലഭിച്ച ചില സുഹൃത്തുക്കള്‍ വിവരം പൊലീസിന് കൈമാറുകയായിരുന്നു. വ്യാജ മെയില്‍ ഐഡിയുടെ ഉറവിടം കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നത്.