നാളികേരോൽപന്ന വിപണിയിൽ വൻ കുതിപ്പ് ; വെളിച്ചെണ്ണ ഉത്സവ ദിനങ്ങൾക്കുശേഷം മുന്നേറി

ഓണാഘോഷ വേളയിൽ ചൂടുപിടിക്കാൻ അമാന്തിച്ചുനിന്ന വെളിച്ചെണ്ണ ഉത്സവ ദിനങ്ങൾക്കുശേഷം മുന്നേറി. പിന്നിട്ടവാരം വെളിച്ചെണ്ണക്ക്‌ 1100 രൂപ വർധിച്ച്‌ ക്വിൻറലിന്‌ 18,300 രൂപയിലെത്തി. മാസാരംഭം മുതൽ എണ്ണ വില ഉയർത്താൻ മത്സരിച്ച വ്യവസായികൾ പക്ഷേ, ആ അവസരത്തിൽ കൊപ്ര ശേഖരിക്കാതെ രംഗത്തുനിന്ന്‌ മാറിയത്‌ നാളികേര കർഷകരെയും കൊപ്ര ഉൽപാദകരെയും സമ്മർദത്തിലാക്കിയിരുന്നു. പലരും താഴ്‌ന്ന വിലക്ക്‌ തേങ്ങയും കൊപ്രയും വിറ്റുമാറി.

ഓണം കഴിഞ്ഞ്‌ ചരക്ക്‌ സംഭരിക്കാനെത്തിയ വൻകിട മില്ലുകാരെ ഞെട്ടിച്ചുകൊണ്ട്‌ കടുത്ത ക്ഷാമത്തിൽ കൊപ്ര വിപണി അകപ്പെട്ടു. മുൻവാരം 10,500 രൂപയിൽ നിലകൊണ്ട കൊപ്ര ഇതിനകം 11,900 ലേക്ക്‌ ഉയർന്നു. കാങ്കയത്ത്‌ കൊപ്ര ക്ഷാമം രൂക്ഷമായത്‌ വൻകിട മില്ലുകളുടെ കണക്കുകൂട്ടൽ തെറ്റിച്ചു.

● ● ●

ഓണം കഴിഞ്ഞതോടെ, സംസ്ഥാനത്ത്‌ റബർ ടാപ്പിങ്‌ സജീവമായി. ഉൽപാദന മേഖലയിൽ നിന്ന് മാസാവസാനത്തോടെ ഉയർന്ന അളവിൽ ഷീറ്റും ലാറ്റക്‌സും വിൽപനക്ക്‌ ഇറങ്ങാം.വ്യവസായികൾ റബർ വില താഴ്‌ത്താനുമിടയുണ്ട്‌. ആർ.എസ്‌.എസ്‌ നാലാം ഗ്രേഡ്‌ റബർ 23,200 രൂപയിലും ലാറ്റക്‌സ്‌ 13,200 രൂപയിലുമാണ്‌. മികച്ച കാലാവസ്ഥയിൽ ടാപ്പിങ് പരമാവധി മുന്നോട്ട്‌ കൊണ്ടുപോകാൻ കർഷകരും ഉണർന്ന്‌ പ്രവർത്തിക്കാം.

ഏഷ്യൻ, ആഗോള വിപണിയും ഉയർന്ന റേഞ്ചിലാണ്‌. റബർ അവധി നിരക്കുകളിലെ ഉണർവ്‌ കണ്ട്‌ ബാങ്കോക്കിലും റബർ വില വർധിച്ചത്‌ മലേഷ്യ, ഇന്തോനേഷ്യൻ മാർക്കറ്റുകളെയും സജീവമാക്കി.

Related Articles
Next Story