'സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി'; മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ വീണ്ടും പരാതി

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ വീണ്ടും പരാതി. സാമൂഹ്യമാധ്യമങ്ങളിലൂടെ നടി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബന്ധുവായ യുവതി എറണാകുളം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പുതിയ പരാതിയില്‍ യുവതിയുടെ മൊഴിയെടുക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.


നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നും, പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിന് കാഴ്ചവെച്ചു എന്നും കഴിഞ്ഞ ദിവസം യുവതി പരാതി നല്‍കിയിരുന്നു. 2014ല്‍ സംഭവം നടക്കുന്ന സമയത്ത് തനിക്ക് 16 വയസ്സ് മാത്രമാണുണ്ടായിരുന്നത്. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത്, സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. അവിടെ അഞ്ചാറു പുരുഷന്മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ യുവതി നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ മോശമായ രീതിയില്‍ രോഷത്തോടെ പെരുമാറി. ഒരുപാട് ബഹളം വെച്ചും കരഞ്ഞുമാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

ഈ പരാതിയില്‍ എസ്‌ഐടിക്കാണ് അന്വേഷണ ചുമതല. ഇതില്‍ അന്വേഷണം പുരോഗമിക്കവേയാണ് വീണ്ടും പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ബന്ധുവായ യുവതിയുടേത് വ്യാജ പരാതിയെന്ന് നടി പ്രതികരിച്ചു. വ്യക്തി വൈരാഗ്യം ആണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതില്‍ വിരോധം തീര്‍ക്കുകയാണ് ഇവരെന്നും നടി ആരോപിച്ചു.

Related Articles
Next Story