ഇങ്ങനെയൊരു ചാനൽ ഉണ്ടെന്നറിയിച്ച അളിയന് നന്ദി'! ഒറ്റ ദിവസം കൊണ്ട് മനാഫിന്റെ ചാനലിൽ ഒന്നര ലക്ഷം സബ്സ്ക്രൈബേഴ്സ് : ക്യാമ്പയിന് സമാനമായ നീക്കം ; അർജുനന്റെ അളിയൻ സംഘിയാണെന്നും ആരോപണം

മനാഫിനെതിരെ അർജുന്റെ കുടുംബം വാർത്താസമ്മേളനം നടത്തുമ്പോൾ 10,000 സബ്സ്ക്രൈബേഴ്സായിരുന്നു മനാഫിന്റെ യൂട്യൂബ് ചാനലിൽ ഉണ്ടായിരുന്നത്. വൈകാരികത വിറ്റ് കുത്തിനോവിച്ച മനാഫിനെതിരെ അർജുന്റെ കുടുംബം ശബ്ദമുയർത്തിയതോടെ സബ്സ്ക്രൈബ് ചെയ്തവരുടെ എണ്ണം താഴോട്ടല്ല മേലോട്ടാണ് കുതിച്ചത്.ഇന്നലെ വരെ പതിനായിരം പേർ മാത്രമുണ്ടായിരുന്ന ചാനലിന്റെ ഇന്നത്തെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 159,000 ആണ്.


മനാഫിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത വിവരം ഓരോ യൂസേഴ്സും ഫെയ്സ്ബുക്കിൽ പങ്കുവച്ച്, ക്യാമ്പയിന് സമാനമായ നീക്കമായിരുന്നു നടത്തിയത്. ഒരുവിഭാ​ഗമാളുകളുടെ സംഘടിത നീക്കം ശക്തമായതോടെ മറുവശത്ത് അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണവും ശക്തമായി. അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോക്ക് താഴെ വിമർശനങ്ങളേക്കാളുപരി വ്യക്തിപരമായ അധിക്ഷേപം നടത്തിയാണ് മനാഫ് ഫാൻസിൽ ചിലർ ആശ്വാസം കണ്ടെത്തിയത്.

ഇങ്ങനെയൊരു ചാനലുണ്ടെന്നറിയിച്ച അളിയന് നന്ദിയെന്നും അളിയന്‍റെ ഈഗോ കാരണം മനാഫ്ക്ക വീണ്ടും വലുതാവുകയാണെന്നുമെല്ലാം ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. മനാഫിന്‍റെ ഉദ്ദേശം വേറെയാണെങ്കില്‍ അര്‍ജുനെ കിട്ടിയതിന് ശേഷം വേറെ വീഡിയോ ഇട്ടേനെയെന്നും ചിലര്‍ കുറിച്ചു. അതേസമയം അർജുന്റെ അളിയൻ ജിതിന് എതിരെ വ്യക്തിപരമായ ആക്ഷേപ കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ജിതിന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിച്ച് ‘അളിയൻ സംഘിയാണെന്നും അതുകൊണ്ടാണ് ഇത്തരം ചിന്താഗതിയെന്നും’ കമന്റുകളിൽ പറയുന്നു.

തന്റെ ലോറിക്ക് അര്‍ജുന്‍ എന്ന പേരിടരുതെന്ന് കുടുംബം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ആയ തീരുമാനത്തിലുറച്ച് നിൽക്കുന്നവെന്നും മനാഫ് പറഞ്ഞു. ഞാന്‍ അര്‍ജുന്‍ എന്നുതന്നെ പേരിടും, ടാറ്റാ, ബിര്‍ളാ, പെപ്സി, കൊക്കകോള പോലെ റജിസ്റ്റേഡ് പേരാണോ അർജുൻ, ഇന്റെ ലോറി, അതിന് ഞാന്‍ എനിക്ക് ഇഷ്ടമുള്ള പേരിടുമെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

ആരുപറയുന്നതാണ് ശരി അല്ലെങ്കിൽ തെറ്റ് എന്നതിനേക്കാളുപരി തീർത്തും വൈകാരികമായ സാഹചര്യത്തിൽ പെരുമാറേണ്ടത് എപ്രകാരമാണെന്ന കാര്യം മലയാളികൾ സൗകര്യപൂർവം മറന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണ് പുതിയ വിവാദം. ലൈക്കുകളുടെയും ഷെയറുകളുടെയും പിറകെ പോകുന്ന തിരക്കിനിടയിൽ നഷ്ടങ്ങൾ പേറി ജീവിക്കുന്നവരെ ചവിട്ടി മെതിക്കാതിരിക്കാനുള്ള കാരുണ്യം നാം കാണിക്കേണ്ടതുണ്ടെന്നാണ് വിവാദങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന്റെ വിലയിരുത്തൽ.

Related Articles
Next Story