കോഴിക്കോട് ഫറോക്ക് സ്വദേശി ട്രെയിന്‍ തട്ടി മരിച്ച കേസില്‍ രണ്ട് യുവതികൾക്ക് പങ്ക് ! കേസില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച്‌ ക്രൈംബ്രാഞ്ച്

കോഴിക്കോട് ഫറോഖ് സ്വദേശി ജംഷീദ് ട്രെയിന്‍ തട്ടി മരിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. യുവാവിന്റെ മരണത്തില്‍ രണ്ട് യുവതികളുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍…

By :  Editor
Update: 2020-08-13 01:53 GMT

കോഴിക്കോട് ഫറോഖ് സ്വദേശി ജംഷീദ് ട്രെയിന്‍ തട്ടി മരിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. യുവാവിന്റെ മരണത്തില്‍ രണ്ട് യുവതികളുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചു. ജംഷീദിന്റെ ഫോണ്‍ വിളിയുള്‍പ്പെടെയുള്ള തെളിവുകളും പതിനഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട വഴിയും ക്രൈംബ്രാഞ്ച് കണ്ടെത്തി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 29-ന് രാത്രിയിലാണ് ജംഷീദ് ട്രെയിന്‍ തട്ടി മരിക്കുന്നത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ നിഗമനം. അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്ന കണ്ടെത്തലില്‍ പിന്നീട് കേസ് അവസാനിപ്പിച്ചു.
മാതാവ് ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസനെ അന്വേഷണ ചുമതലയേല്‍പ്പിച്ചത്.സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജംഷീദിന്റെ ജോലി. നല്ല പെരുമാറ്റവും മികച്ച അധ്വാനശീലവും ജംഷീദിനെ വ്യാപാരികളുടെ വിശ്വസ്തനാക്കി. കടകളുടേത് ഉള്‍പ്പെടെ ജിഎസ്ടി ബില്‍ തയാറാക്കുന്ന ജോലിയില്‍ തരക്കേടില്ലാത്ത വരുമാനവും ജംഷീദിന് ലഭിച്ചിരുന്നു. ഈ പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായും പരിശോധിക്കുന്നത്. അതിനിടെയാണ് പതിനഞ്ച് ലക്ഷത്തിലധികം രൂപ ജംഷീദിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്
പലതവണയായി ജംഷീദുമായി അടുപ്പമുണ്ടായിരുന്ന രണ്ട് വനിതകളുടെ അക്കൗണ്ടിലേക്ക് ജംഷീദ് പണമയച്ചിരുന്നതായി തെളിഞ്ഞു.ഇത്രയും ഉയര്‍ന്ന തുക ഏത് സാഹചര്യത്തിലാണ് വനിതകളുടെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. രണ്ട് വനിതകളുടെയും ഭര്‍ത്താക്കന്‍മാരില്‍ നിന്ന് മൊഴിയെടുത്തു. പല വ്യാപാരികളില്‍ നിന്നും ശേഖരിച്ച പണമാണ് ജംഷീദ് യുവതികള്‍ക്ക് കൊടുത്തിരുന്നതെന്ന് വ്യക്തമായി. ഇരുപതിലധികമാളുകളെ ചോദ്യം ചെയ്തു. വരും ദിവസങ്ങളില്‍ ശാസ്ത്രീയ പരിശോധനയുള്‍പ്പെടെ കൂടുതല്‍ തെളിവ് ശേഖരിക്കും.

Tags:    

Similar News