സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ

സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2024-09-27 08:48 GMT

 ഹാഥ്റസ്: ഉത്തർ പ്രദേശിലെ ഹാഥ്റസിൽ സ്കൂളിന് അഭിവൃദ്ധിയുണ്ടാകാനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി. സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രസ്ഗവാനിലെ ഡിഎൽ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 22നായിരുന്നു സംഭവം.

സ്കൂൾ ഡയറക്ടറുടെ പിതാവായ ദിനേശ് ബാഘേൽ എന്നയാളാണ് പ്രധാന പ്രതി. ഇയാൾ ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നു. സ്കൂളിന് വിജയമുണ്ടാകാൻ വിദ്യാർഥിയെ ബലി നൽകണമെന്ന് മകനെയും അധ്യാപകരെയും വിശ്വസിപ്പിക്കുകയും ചെയ്തു. സ്കൂളിന് പുറത്തുള്ള കുഴൽക്കിണറിന് സമീപത്തുവച്ച് വിദ്യാർഥിയെ ബലി നൽകണമെന്നാണ് ബാഘേൽ മറ്റുള്ളവരെ അറിയിച്ചത്. ഇതിനായി സ്കൂൾ ഹോസ്റ്റലിൽനിന്ന് കുട്ടിയെ പുറത്തെത്തിച്ചു. കുട്ടി ഭയന്ന് നിലവിളിച്ചതോടെ പ്രതികൾ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മകന് സുഖമില്ലെന്നും പെട്ടെന്ന് സ്കൂളിലെത്തണമെന്നും പ്രതികൾ വിദ്യാർഥിയുടെ പിതാവിനെ വിളിച്ചറിയിച്ചു. പിതാവ് സ്കൂളിലേക്ക് പോകുംവഴി കുട്ടിയുടെ നില ഗുരുതരമായെന്നും സദാബാദിലെ ആശുപത്രിയിലേക്ക് പോകുകയാണെന്നും വീണ്ടും വിളിച്ചു പറഞ്ഞു. ഡയറക്ടറുടെ കാറിനെ പിതാവ് പിന്തുടർന്നെങ്കിലും കാർ നിർത്താൻ തയാറായില്ല. തുടർന്ന് സദാബാദിൽവച്ച് കാറിനെ പിന്തുടർന്ന് പിടിക്കുകയും തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു,

സെപ്റ്റംബർ 9ന് മറ്റൊരു കുട്ടിയെ ബലി നൽകാൻ സംഘം പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാൽ ശ്രമം പരാജയപ്പെട്ടു. തുടർന്നാണ് ആഴ്ചകൾക്കുശേഷം രണ്ടാംക്ലാസുകാരനെ കൊലപ്പെടുത്തിയത്. അന്വേഷണത്തിൽ ദുർമന്ത്രവാദത്തിനുള്ള വസ്തുക്കൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

Tags:    

Similar News