മുണ്ടക്കൈയിലും ചൂരല്‍മലയിലും ജനകീയ തിരച്ചിൽ തുടങ്ങി: കാണാതായവരെ കണ്ടെത്താന്‍ ഊര്‍ജ്ജിതശ്രമം

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ജനകീയ തിരച്ചിൽ തുടങ്ങി. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തിരച്ചിൽ. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും…

By :  Editor
Update: 2024-08-08 23:17 GMT

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ജനകീയ തിരച്ചിൽ തുടങ്ങി. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തിരച്ചിൽ. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ നടത്തുന്നത്.

ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെയാണ് ജനകീയ തിരച്ചിൽ ഉൾപ്പെടുത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റു തിരച്ചില്‍ സംഘങ്ങളുടെയും കൂടെയാണ് ഇവർ ദുരന്തസ്ഥലങ്ങളിലേക്ക് എത്തിയത്. പ്രദേശത്ത് നിന്ന് കാണാതായ 131 പേർക്കായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തിയതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഉരുൾദുരന്തം വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് വയനാട്ടിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്‍റെ നേത്വത്തിലുള്ള സംഘമാണ് ദുരന്തഭൂമി സന്ദര്‍ശിക്കുക. വിവിധ വകുപ്പുകളുടെ കേരളത്തിലെ പ്രതിനിധികളും കേന്ദ്രസംഘത്തെ അനുഗമിക്കും. വൈകിട്ട് 3.30ന് എസ്.കെ.എം.ജെ സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി സംഘം ചര്‍ച്ച നടത്തും.

Tags:    

Similar News