കോഴിക്കോട്ട് മദ്യലഹരിയിൽ കാറോടിച്ച് ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച പ്രതികൾ റിമാൻഡിൽ

തിരുവമ്പാടി സ്വദേശികളായ പി.എ നിഷാം, തേറുപറമ്പില്‍ വിപിന്‍ എന്നിവർ സഞ്ചരിച്ച കാറാണ് ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ ഇടിച്ചു തെറിപ്പിച്ചത്

Update: 2024-09-22 08:10 GMT

കോഴിക്കോട്: മുക്കത്ത് അമിത വേഗതയിലെത്തിയ കാര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. തിരുവമ്പാടി സ്വദേശികളായ പി.എ നിഷാം, തേറുപറമ്പില്‍ വിപിന്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് രക്ത പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.


കഴിഞ്ഞ ദിവസം രാത്രി മുക്കം അഭിലാഷ് ജംഗ്ഷനിലുണ്ടായ അപകടത്തില്‍ കാരമൂല കല്‍പ്പൂര്‍ നെല്ലിക്കത്ത് വീട്ടില്‍ സല്‍മാന്‍ (25), ഭാര്യ അനീന (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് 30 മീറ്ററോളം തള്ളിനീക്കിയ ശേഷമാണ് കാര്‍ നിര്‍ത്തിയത്. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നിഷാമിനെയും വിപിനെയും സ്ഥലത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളും നാട്ടുകാരും പിടികൂടുകയായിരുന്നു. കാറില്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ ഡിക്കിയില്‍ നിന്ന് മദ്യക്കുപ്പിയും എയര്‍ഗണ്ണും കണ്ടെത്തുകയും ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിനും മനപൂര്‍വ്വമുള്ള നരഹത്യാ ശ്രമത്തിനും മുക്കം പൊലീസ് ഇരുവര്‍ക്കുമെതിരേ കേസ് എടുത്തു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 


Tags:    

Similar News